Kerala
സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതിയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി പരിശോധന വ്യാപിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതിയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി പരിശോധന വ്യാപിപ്പിച്ചു. വിജിലൻസ് പരിശോധനയിൽ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ കണ്ടെത്തിയതോടെയാണ് ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകൾക്ക് പുറമെ സാധാരണ ബസുകളിലും വ്യാപക പരിശോധന നടത്താൻ തീരുമാനം. പ്രിയദർശിനി പദ്ധതിയുടെ മറവിൽ ടിക്കറ്റ് വിതരണത്തിൽ കൃത്രിമം നടന്നതായി വിജിലൻസ് കണ്ടെത്തിയെന്നാണ് വിവരം.
ക്ഷേമപദ്ധതിയുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് കൃത്രിമം നടത്തിയതായി കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ സർവീസിൽ നിന്ന് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ മുന്നറിയിപ്പ് നൽകി. ഈ മാസം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേട് പുറത്തുവന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന ഒരു വനിതാ യാത്രക്കാരിക്ക് ഒരു കണ്ടക്ടർ ഒമ്പത് ഗ്രൂപ്പ് ടിക്കറ്റുകൾ നൽകിയതായി കണ്ടെത്തി. യാത്രക്കാരുടെ എണ്ണം കൃത്രിമമായി വർധിപ്പിച്ച് രേഖകളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. തുടർന്നുള്ള പരിശോധനകളിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
സ്ത്രീകൾക്കായി മാത്രം അനുവദിച്ചിരിക്കുന്ന സീറോ വാല്യു ടിക്കറ്റുകൾ പുരുഷ യാത്രക്കാർക്കും നൽകിയ സംഭവങ്ങളും വിജിലൻസ് കണ്ടെത്തി. പദ്ധതിപ്രകാരം അർഹരായ വനിതകൾക്ക് നൽകുന്ന ടിക്കറ്റുകളുടെ തുക സർക്കാർ പിന്നീട് കെഎസ്ആർടിസിക്ക് തിരിച്ചുനൽകുന്നതാണ്. എന്നാൽ ചില കണ്ടക്ടർമാർ പുരുഷ യാത്രക്കാരിൽ നിന്ന് യാത്രാക്കൂലി വാങ്ങിയ ശേഷവും സീറോ വാല്യു ടിക്കറ്റുകൾ നൽകി സർക്കാർ നൽകുന്ന റീഇംബഴ്‌സ്‌മെന്റിന്റെ ആനുകൂല്യം അനധികൃതമായി നേടിയതായാണ് ആരോപണം. തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യം തിരക്കുമൂലമുള്ള പിഴവുകളായാണ് ചില സംഭവങ്ങളെ കണക്കാക്കിയിരുന്നതെങ്കിലും, ആവർത്തിച്ച് സമാന ക്രമക്കേടുകൾ കണ്ടെത്തിയതോടെ മനപ്പൂർവമായ തട്ടിപ്പിനുള്ള സാധ്യതയാണ് അധികൃതർ പരിശോധിക്കുന്നത്. പദ്ധതി ദുരുപയോഗം ചെയ്തെന്നാരോപിച്ച് മൂന്ന് കണ്ടക്ടർമാർക്ക് കെഎസ്ആർടിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് ഡിപ്പോകളിലും സമാന തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്നും ഇതുമൂലം കെഎസ്ആർടിസിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ വ്യാപ്തി എത്രയാണെന്നും വിജിലൻസ് അന്വേഷണം തുടരുകയാണ്.
അതേസമയം, കെഎസ്ആർടിസിയിലെ ഇൻസ്പെക്ടർമാരുടെ കുറവ് പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. അനുവദിച്ച 789 തസ്തികകളിൽ നിലവിൽ 311 ഇൻസ്പെക്ടർമാർ മാത്രമാണ് സേവനത്തിലുള്ളത്. ദിവസേന ഏകദേശം 4,600 ബസുകൾ സർവീസ് നടത്തുന്ന സാഹചര്യത്തിൽ എല്ലാ സർവീസുകളിലും ഫലപ്രദമായ പരിശോധന നടത്തുന്നത് വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രിയദർശിനി പദ്ധതിയുടെ വിശ്വാസ്യത സംരക്ഷിക്കാനും തട്ടിപ്പുകൾ തടയാനും പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്നും, അർഹതയില്ലാത്തവർക്ക് സൗജന്യ ടിക്കറ്റുകൾ നൽകിയതായി കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി തുടരുമെന്നും ഗതാഗതമന്ത്രി സി.പി. ജോൺ ആവർത്തിച്ചു.