Kerala
കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ അറിവില്ലാതെ കൂടുതൽ തുകയ്ക്ക് വീണ്ടും പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ ശാഖാ മാനേജർ അർജുനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ അറിവില്ലാതെ കൂടുതൽ തുകയ്ക്ക് വീണ്ടും പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ ശാഖാ മാനേജർ അർജുനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാത്തലിക് സിറിയൻ ബാങ്ക് താനൂർ ശാഖാ മാനേജരായിരുന്ന അർജുന്റെ ആസൂത്രണത്തിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് കേസ്.
തിരൂർ ചെമ്പ്ര സ്വദേശി മുഹമ്മദ് യാസിർ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ മുൻ മാനേജർ അർജുനെയും താനൂർ സ്വദേശി ഷുഹൈബിനെയും പ്രതികളാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കേസിലെ ഒന്നാം പ്രതിയായ അർജുനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സമാന രീതിയിൽ കൂടുതൽ ഉപഭോക്താക്കളുടെ സ്വർണം ഉപയോഗിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട പരാതി നേരത്തെ ഉയർന്നതിനെ തുടർന്ന് അർജുനെ ശാഖാ മാനേജർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നതായും വിവരമുണ്ട്.