Kerala
ബഡ്ജറ്റിൽ പാലായ്ക്ക് മുന്തിയ പരിഗണന. മാണി സി. കാപ്പൻ എം.എൽ.എ
പാലാ:-യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ നിയോജക മണ്ഡലത്തിലെ അഞ്ച് പദ്ധതികൾക്കായി 10 കോടി 40 ലക്ഷം രൂപയുടെ അംഗീകാരം ലഭിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ. പാലായിൽ നിന്ന് എറണാകുളത്തേക്ക് പുതിയ എക്സ്പ്രസ് ഹൈവേ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക പഠനത്തിനായി ഒന്നര കോടി അനുവദിച്ചത് ഏറ്റവും വലിയ നേട്ടമാണ്.
ഈ പാത യാഥാർത്ഥ്യ മായാൽ നിയോജക മണ്ഡലത്തിന്റെ കാർഷിക , വ്യാവസായിക പുരോഗതിക്കും ടൂറിസം വികസനത്തിനും വലിയ കുതിപ്പിന് കാരണമാകും. 50 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരി പാതയിലൂടെ ഒരു മണിക്കൂർ സമയം കൊണ്ട് എറണാകുളത്ത് എത്താൻ സാധിക്കുന്നതോടെ പാലാ എറണാകുളത്തിന്റെ സാറ്റലൈറ്റ് കേന്ദ്രമായി മാറും. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവിടങ്ങളിൽ ഗസ്റ്റ് ഹൗസ്, റെസ്റ്റോറന്റ്, ടോയിലറ്റ് കോംപ്ലക്സ് എന്നിവ നിർമ്മിക്കുന്നതിന് 4 കോടി രൂപ വീതവും അനുവദിച്ചു.
പാലാ റിവർ വ്യൂ റോഡിന്റെ പൂർത്തീകരണത്തിനായി ബഡ്ജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. റിവർവ്യൂ റോഡ് വന്നു നിൽക്കുന്ന തിരക്കേറിയ സാന്തോം കോംപ്ലക്സ് മുതൽ ആ വി. ജംഗ്ഷനിലേക്ക് ഫ്ളൈ ഓവർ നിർമ്മിക്കുന്നതിന്റെ സാദ്ധ്യാതാപഠനത്തിനായി 10 ലക്ഷം രൂപക്കും അംഗീകാരം ലഭിച്ചു. വി.ഡി. സതീശന്റെ പ്രഥമ ബഡ്ജറ്റിൽ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട 21 പദ്ധതികൾ ഇടം പിടിച്ചതായും അടിസ്ഥാന സൗകര്യവികസനം, ടൂറിസം, കാർഷികോല്പന്നങ്ങളുടെ മൂല്യ വർദ്ധനവ്, റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ,
സ്പോർട്ട് സ് വികസനം എന്നിവ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ പ്രാവർത്തികമാകുന്നതോടെ പാലായുടെ മുഖച്ഛായ മാറുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. തന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് പാലാക്ക് വലിയ പരിഗണന നൽകി വിസ്മയം സൃഷ്ടിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും പുതുയുഗ പാലായുടെ സൃഷ്ടിക്കായി എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മാണി സി. കാപ്പൻ അഭ്യർത്ഥിച്ചു.