Kerala

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി

Posted on

തിരുവനന്തപുരം | യുഡിഎഫിന്റെ വാഗ്ദാനമായ ക്ഷേമ പെൻഷൻ 3000 രൂപയാക്കുക എന്നത് നടപ്പിലാക്കുന്നതിന് കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ഈ മാസത്തെ ക്ഷേമ പെൻഷൻ 24-ാം തീയതി മുതൽ വിതരണം ചെയ്യുമെന്നും മുടങ്ങാതെ പെൻഷൻ നൽകാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമമെന്നും സതീശൻ പറഞ്ഞു. പെൻഷൻ 3000 രൂപയാക്കുമെന്നത് എൽഡിഎഫിന്റെ വാഗ്ദാനം പോലെയായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെ ആയിരിക്കില്ല. എൽഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എൽഡിഎഫ് സർക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതിൽനിന്ന് 2000 ആക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ല’ സതീശൻ പറഞ്ഞു.

എസി വെച്ചത് കൊണ്ട് പെൻഷൻ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതിയുണ്ട്. അത്തരത്തിൽ പെൻഷൻ മാനദണ്ഡങ്ങളിൽ പല പരാതികളും ഉയർന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനർഹരായ ചില ആളുകളും പദ്ധതിയിൽ ഉണ്ട്. അർഹരെ ഉൾക്കൊള്ളാനും അനർഹരെ ഒഴിവാക്കാനുമായി ഒരു സംവിധാനം സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version