Kerala
നെടുമ്പാശേരിയിൽ സ്വർണ്ണക്കടത്തിന്റെ പുതിയ വേർഷൻ ൽ : വായിൽ ഒളിപ്പിച്ച സ്വർണ്ണം പിടികൂടി
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് സാബിത്താണ് പിടിയിലായത്.
എയർ ഏഷ്യ വിമാനത്തിൽ എത്തിയ സാബിത്തിനെ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പരിശോധിച്ചത്. സിനിമകളെ വെല്ലുന്ന രീതിയിലായിരുന്നു ഇയാളുടെ സ്വർണ്ണക്കടത്ത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് ഇയാളുടെ വായിൽ നിന്ന് നാല് സ്വർണ്ണനാണയങ്ങൾ കണ്ടെടുത്തു. ഏകദേശം 100 ഗ്രാം തൂക്കം വരുന്നതായിരുന്നു ഈ നാണയങ്ങൾ. പരിശോധന ഭയന്ന് സ്വർണ്ണം പെട്ടെന്ന് വായിലേക്ക് മാറ്റിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
നാണയങ്ങൾക്ക് പുറമെ പാന്റ്സിന്റെ അരപ്പട്ടയിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ 60 ഗ്രാം സ്വർണ്ണവും ഇയാളിൽ നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത 160 ഗ്രാം സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 30 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇതിന് പിന്നിൽ വലിയ സ്വർണ്ണക്കടത്ത് സംഘമുണ്ടോ എന്ന് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.