Kerala
തോൽവി സമ്മതിച്ച മാണി സി കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. എൽ.ഡി.എഫ്
പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയം കഴിഞ്ഞതിനുശേഷം വോട്ടെടുപ്പിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് എതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണിസി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ തലേദിവസം വ്യാജ ആരോപണം ഉന്നയിക്കുന്നത് ബോധപൂർവമാണ്. യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി പാലാ നിയോജക മണ്ഡലത്തെ പറ്റിച്ച കാപ്പൻ യഥാർത്ഥത്തിൽ വോട്ടർമാരെ വഞ്ചിക്കുകയാണ് ചെയ്തത്.
നിയമനിർമ്മാണ സഭയിലെ അംഗമെന്ന നിലയിലുള്ള പൂർണ്ണ പരാജയവും, പാല നിയോജകമണ്ഡലത്തിലെ വികസനത്തെ പിന്നോട്ടടിച്ചതിലും ജനവിധി എതിരാണെന്ന് മനസ്സിലാക്കി ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ അവസാന ദിവസം കള്ള പ്രചരണം നടത്തുകയാണ്. പാലായിലെ പ്രബുദ്ധരായ വോട്ടർമാരെ പറഞ്ഞു പറ്റിക്കാം എന്ന അദ്ദേഹത്തിന്റെ വ്യാമോഹം വിലപ്പോവുകയില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.