Kerala
മീഡിയ അക്കാദമി പാലയിൽ പെണ്ണമ്മ ടീച്ചറുടെ മീറ്റ് ദി പ്രസ്സ് : ജോസ് കെ. മാണിക്ക് പിന്തുണ അഭ്യർത്ഥിച്ചു
പാലാ: മീഡിയ അക്കാദമി പാലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പെണ്ണമ്മ ടീച്ചർ കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്ത്രീകൾക്കും സാമൂഹ്യക്ഷേമത്തിനും മുൻഗണന നൽകിയ നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയതായി അവർ പറഞ്ഞു.
35 വയസ്സിന് മുകളിലുള്ള വീട്ടമ്മമാർക്ക് പെൻഷൻ അനുവദിച്ചതും സന്യാസിനികൾക്കും ആശ്രമങ്ങളിൽ കഴിയുന്ന 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പെൻഷൻ നൽകാനുള്ള തീരുമാനവും സ്ത്രീകളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന നടപടികളാണെന്ന് അവർ പറഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതും സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ സഹായമായതായി അവർ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമന പ്രശ്നങ്ങൾ പരിഹരിച്ചതും സ്കൂളുകളും ആശുപത്രികളും ഹൈടെക് ആക്കിയതും സർക്കാരിന്റെ പ്രധാന നേട്ടങ്ങളായി അവർ പറഞ്ഞു. കിഫ്ബി പദ്ധതിയിലൂടെ റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് വേഗത്തിൽ നടപ്പിലാക്കിയതായും അവർ വ്യക്തമാക്കി.
പാലാ നിയോജക മണ്ഡലത്തിൽ വിനോദസഞ്ചാര വികസനം, റോഡ് വികസനം, കടവുപുഴ പാലം നിർമ്മാണം, പാലാ സ്റ്റേഡിയത്തിന്റെ നവീകരണം എന്നിവ ഉൾപ്പെടെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായും അവർ പറഞ്ഞു.
അതോടൊപ്പം, സുസ്ഥിര നിലപാടുള്ള നേതാവായ ജോസ് കെ. മാണി പാലായിൽ വിജയിക്കേണ്ടത് അനിവാര്യമാണെന്നും പെണ്ണമ്മ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലായുടെ വികസനം തുടരാൻ ശക്തമായ നേതൃത്വവും ജനപിന്തുണയും ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.