Kerala
കരുതലിന്റെ കൈകോർക്കൽ; തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക്
കരുതലിന്റെ കൈകോർക്കൽ; തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക് .തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഒരു വയോധികനെ സുരക്ഷിതമായി മരിയ സദനത്തിലെത്തിച്ചു. പോലീസും മരിയ സദനവും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ വലിയ ദൗത്യം സാധ്യമാക്കിയത്.
അന്വേഷണത്തിന്റെ വഴികൾ:
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് തൃശൂർ പോലീസ് ഇദ്ദേഹത്തെ കണ്ടെത്തുന്നത്. ‘പാലാക്കാരനാണ്’ എന്ന് മാത്രമാണ് അദ്ദേഹത്തിന് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നത്.
തൃശൂർ സ്റ്റേഷനിലെ സി.പി.ഒ ആഷിക്, ഉടൻ തന്നെ പാലാ പോലീസ് സ്റ്റേഷനിലെ തന്റെ സുഹൃത്തായ രഞ്ജിത്തിന് ഇദ്ദേഹത്തിന്റെ ചിത്രം അയച്ചു നൽകി.
തുടർന്നാണ് ഈ കേസിൽ നിർണ്ണായകമായ ഇടപെടലുണ്ടാകുന്നത്. പോലീസ് ഉദ്യോഗസ്ഥനായ രഞ്ജിത്ത്, മരിയ സദനം ഡയറക്ടർ സന്തോഷ് ജോസഫിനെ വിളിച്ച് ഈ ചിത്രം അയച്ചു നൽകുകയും ഇദ്ദേഹത്തെ പരിചയമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു.
മരിയ സദനത്തെക്കുറിച്ച് വയോധികനോട് ചോദിച്ചപ്പോൾ “എനിക്കറിയാം” എന്ന് അദ്ദേഹം മറുപടി നൽകിയതോടെയാണ് അദ്ദേഹത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള വഴി തെളിഞ്ഞത്.
കുടുംബം:
കൊല്ലപ്പള്ളി സ്വദേശിയായ ഇദ്ദേഹം മുൻപ് ഒരു സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. മൂന്ന് മക്കളുള്ള ഇദ്ദേഹത്തിന്റെ രണ്ട് മക്കൾക്കും മാനസികമായ അസ്വസ്ഥതകളുണ്ട്. സ്വന്തമായി വീടില്ലാത്ത, ഏറെ കഷ്ടതകൾ അനുഭവിക്കുന്ന ഒരു കുടുംബമാണ് ഇദ്ദേഹത്തിന്റേത്.
മരിയ സദനത്തിൽ നിന്നുള്ള സോഷ്യൽ വർക്കർമാർ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഇദ്ദേഹത്തെ ഏറ്റെടുത്തു. ഈ പിതാവിനെ തിരിച്ചറിയാൻ സഹായിച്ച തൃശൂർ സ്റ്റേഷനിലെ ആഷിക്കിനും, മരിയ സദനം ഡയറക്ടർ സന്തോഷ് ജോസഫിനെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയ പാലാ സ്റ്റേഷനിലെ രഞ്ജിത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് മര്യസദനം മക്കൾ .