Kottayam
ഇല പറന്നു പോവുമോ , ഓട്ടോറിക്ഷയുടെ sയർ പഞ്ചറാവുമോ കോട്ടയം ജില്ലയിൽ ഓട്ടോയില പോര്
കോട്ടയം ജില്ലാ പഞ്ചായത്തിലെ മത്സരചിത്രം വ്യക്തമായപ്പോൾ 5 ഡിവിഷനുകളിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ പോരാട്ടം.ഓട്ടോറിക്ഷായുടെ കാറ്റടിച്ചാൽ തന്നെ ഇല പറന്നു പോവുമെന്ന് ജോസഫ് ഗ്രൂപ്പ് പറയുമ്പോൾ ,കാരിരുമ്പിനാൽ തീർത്ത രണ്ടിലയിൽ കൊണ്ടാൽ ഓട്ടോറിക്ഷായുടെ ടയർ പഞ്ചറാവുമെന്ന് മാണി വിഭാഗവും പറയുന്നു.
കുറവിലങ്ങാട്, ഭരണങ്ങാനം, അതിരമ്പുഴ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാവും ഇരു പാർട്ടികളും പോരാടുക.
കാഞ്ഞിരപ്പള്ളിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് കുന്നപ്പള്ളിയും (ജോസഫ് വിഭാഗം) ജോളി മടുക്കക്കുഴി (ജോസ് വിഭാഗം) തമ്മിലാണ് മത്സരം
ലൈസമ്മ ജോർജ് പുളിങ്കാടും പെണ്ണമ്മ ജോസഫും ഭരണങ്ങാനത്ത് ഏറ്റുമുട്ടും.കിടങ്ങൂരിൽ നിമ്മി ടിങ്കിൾ രാജും (ജോസ് വിഭാഗം) ഡോ. മേഴ്സി ജോൺ മൂലക്കാടും(ജോസഫ് വിഭാഗം) തമ്മിലാണ് മത്സരം. മാണി വിഭാഗത്തിലെ പി.സി.കുര്യനാണ് കുറവിലങ്ങാട് ജോസഫ് വിഭാഗം നേതാവ് ജോസ് മോൻ മുണ്ടയ്ക്കലിനെ നേരിടുന്നത്.
അതിരമ്പുയിൽ ജിം അലക്സും, ജയ്സൺ ജോസഫ് ഒഴുകയിലുമായാണ് മത്സരം. മുൻ യൂത്ത് കോൺഗ്രസ് നേതാവായ ജിം കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസിൽ (എം) ചേർന്നത്.
പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിയുമെന്നും 5 സീറ്റിലും തങ്ങൾ ജയിക്കുമെന്ന് ജോസഫ് വിഭാഗം നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേ സമയം പാർലമെൻ്റിലേക്കും, തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളെ ജനങ്ങൾ രണ്ടു രീതിയിലാണ് സമീപിക്കുന്നതെന്നും ഇക്കുറി വിജയം തങ്ങൾക്കൊപ്പമാണെന്നുമാണ് ജോസ് കെ മാണി വിഭാഗം നേതാക്കളുടെ വാദം. ഇരു പാർട്ടികളുടെയും അഭിമാന പ്രശ്നമായതിനാൽ ഈ 5 ഡിവിഷനുകളിലും മത്സരം തീപാറുമെന്നതിൽ സംശയമില്ല
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഇരു പാർട്ടികളും തമ്മിൽ കൊമ്പുകോർത്തപ്പോൾ ജോസഫ് വിഭാഗത്തിനാണ് വിജയമുണ്ടായത്.ഭരണങ്ങാനം ഡിവിഷനിൽ രണ്ട് റിട്ടയേർഡ് ഹെഡ്മിസ്ട്രസുമാർ തമ്മിലാണ് മത്സരമെന്നത് ശ്രദ്ധേയമാണ്.ജോസഫ് ഗ്രൂപ്പിൻ്റെ ലൈസമ്മയും ,മാണി ഗ്രൂപ്പിൻ്റെ പെണ്ണമ്മയും തമ്മിലുള്ള മത്സരത്തിൽ ഫലം പ്രവചനാതീതമാണ്. രണ്ട് പേർക്കും ശിഷ്യ സമ്പത്ത് യഥേഷ്ടമുണ്ടെന്നതാണ് മെച്ചം.