India
ഇറാൻ തിരിച്ചടിച്ചു;ഇത് തങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് ഇസ്രയേലിന് തന്നെ സമ്മതിക്കേണ്ടി വന്നു
ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയത്.
ഇസ്രയേല്‍ ആക്രമിച്ച് മണിക്കൂറുകൾക്കുള്ളിൽ അതിര്‍ത്തി മറികടന്ന് നൂറിലേറെ ഡ്രോണുകളാണ് ഇറാന്‍ വര്‍ഷിച്ചത്. ഒടുവില്‍ ഇത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് ഇസ്രയേലിന് തന്നെ സമ്മതിക്കേണ്ടി വന്നു. ഇസ്രയേല്‍ പ്രതിരോധ സേനാ വക്താവ് എഫി ഡെഫ്രിന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. തങ്ങള്‍ ഇതുവരെ നേരിട്ട ആക്രമണങ്ങളില്‍ നിന്ന് ഇത് വ്യത്യസ്തമാണെന്നും ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു സമമാണിതെന്നും അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇറാനെ സംബന്ധിച്ച് തിരിച്ചടിക്കുക എന്നത് അഭിമാന പ്രശ്‌നമാണ്. ഇസ്രയേലിന് തിരിച്ചടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ തെരുവുകളിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇസ്രയേല്‍ ആക്രമണം മൂലം തങ്ങളുടെ അഭിമാനത്തിനേറ്റ കനത്ത പ്രഹരം രാജ്യത്താകെ വലിയ പ്രക്ഷോഭത്തിന് കാരണമാകുമെന്ന് മനസിലാക്കിയ ഇറാന്‍ മുന്‍പ് തന്നെ ജനങ്ങളോട് ഔദ്യോഗിക ചാനലുകള്‍ മാത്രം കാണാനും കിംവദന്തികള്‍ അവഗണിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തിരിച്ചടി എന്തുകൊണ്ടും ആവശ്യമാണെന്നായിരുന്നു തെരുവുകളില്‍ പ്രതിഷേധിക്കുന്ന ഇറാനി ചെറുപ്പക്കാരുടെ അഭിപ്രായം. ശത്രുവിന്റെ വഴി യുദ്ധം മാത്രമാണെങ്കില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് എന്തര്‍ഥമെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.