Kerala
പിറവത്ത് പാഴൂർ ആറ്റുതീരം പാർക്ക് ഇടിഞ്ഞു കൊണ്ടേയിരിക്കുന്നു ;നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി
പിറവം: പാഴൂർ ആറ്റുതീരം പാർക്ക് വീണ്ടും ഇടിയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തകർന്ന ഭാഗമാണ് വീണ്ടും പുഴയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നത്. വീണ്ടും അപകടഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി തീരം സംരക്ഷിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
|കഴിഞ്ഞ 17 നാണ് ആറ്റുതീരം പാർക്ക് ഇടിഞ്ഞത്. 500 മീറ്റർ നീളത്തിൽ സ്ഥിതിചെയ്തിരുന്ന പാർക്കിന്റെ 150 മീറ്ററോളം ഭാഗമാണ് തകർന്നത്. പാർക്കിന്റെ നിർമാണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അടിയന്തിരമായി പുനർനിർമിക്കാൻ നടപടി സ്വീകരിക്കുമെന്നും സ്ഥലം സന്ദർശിച്ച മന്ത്രി അനൂപ് ജേക്കബ് പറഞ്ഞിരുന്നു. ഇതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നത്.
പത്തു വർഷം മുമ്പാണ് കളമ്പൂരിൽ മൂവാറ്റുപുഴയാറിന്റെ തീരത്ത് പാർക്ക് നിർമിച്ചത്. മാസങ്ങൾക്ക് മുമ്പ് പുഴയോട് ചേർന്നുള്ള പാർക്കിന്റെ കരിങ്കൽ കെട്ടുകൾക്ക് വിള്ളലുകൾ സംഭവിച്ചത് ശ്രദ്ധയിൽപ്പെട്ടതാണങ്കിലും അവഗണിക്കുകയായിരുന്നു.
ഇതിനുശേഷം അറ്റകുറ്റപ്പണികൾക്ക് പത്തു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുക ഉപയോഗിച്ച് തകരാർ പരിഹരിക്കാൻ തയാറെടുക്കുമ്പോഴാണ് ഒരു ഭാഗം നിലം പൊത്തിയത്. ഇവ്ടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുള്ളതാണെങ്കിലും ഇപ്പോഴും ഇവിടെ ആളുകൾ എത്തുന്നുണ്ട്.