കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം.
ഇതിനിടയിലാണ് ഇയാൾ വേറെ ഏതെങ്കിലും രാജ്യത്തേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. കേസുകളിൽ പ്രതിയായവരെ കൈമാറ്റം ചെയ്യാനുള്ള കരാർ ഇല്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം വിജയ് ബാബു കടന്നതായിട്ടാണ് അന്വേഷണസംഘം സംശയിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം.
കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകർ നടത്തിയിട്ടുണ്ട്. ഇതിനിടയിലാണു വിധി വരാൻ കാത്തു നിൽക്കാൻ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടിവന്നത്.