ഇസ്താംബുൾ∙ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ചയിൽ പുരോഗതി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ നിലപാട് എടുത്തു. യുക്രെയ്ൻ തലസ്ഥാനമായ കീവ്, ചെർണീവ് എന്നിവിടങ്ങളിൽ ആക്രമണം കുറയ്ക്കുമെന്നു റഷ്യയും ഉറപ്പ് നൽകി.
തുര്‍ക്കി പ്രസിഡന്‍റ് തയീപ് എര്‍ദോഗന്റെ ഓഫിസിൽ ആരംഭിച്ച സമാധാന ചർച്ച പൂർത്തിയായി. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുർക്കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെ തയീപ് എര്‍ദോഗൻ എതിർത്തിരുന്നു. ചർച്ചയ്ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നൽകുകയോ ചെയ്തില്ല. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചർച്ചയിലെ നിലപാടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രണ്ടാഴ്ചകൾക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ചകൾ നടക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇർപിൻ യുക്രെയ്ൻ സേന തിരിച്ചുപിടിച്ചതായി മേയർ ഒലെക്സാണ്ടർ മാർകുഷിൻ വ്യക്തമാക്കിയിരുന്നു.