ഉഡുപ്പി : കർണാടക ഉഡുപ്പിയിലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ. ഹസീന (46), മക്കളായ അഫ്സാൻ (23), അസീം (14), അയനാസ്(20) എന്നിവരെയാണ് കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അക്രമത്തിൽ പരിക്കേറ്റ ഹസീനയുടെ ഭർതൃമാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാസ്ക് ധരിച്ചെത്തിയ ഒരാളാണ് കൃത്യം നടത്തിയതെന്നും പ്രതിക്കായി തെരച്ചിൽ ആരംഭിച്ചെന്നും ഉഡുപ്പി എസ് പി അരുൺ കുമാർ പറഞ്ഞു. ഓട്ടോ റിക്ഷയിലെത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മാസ്ക് ധരിച്ചെത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കിയെന്ന് ഓട്ടോ ഡ്രെെവർ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സി സി സി ടി വി ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
കറുത്ത ബാഗും മാസ്കും ധരിച്ച യുവാവിനെ ഹസീനയുടെ വീടിന് സമീപം ഇറക്കിയെന്നും ശേഷം താൻ മടങ്ങിയെന്നും ഓട്ടോ ഡ്രെെവർ പറഞ്ഞു. 15മിനിട്ടിന് ശേഷം ഈ യുവാവിനെ വീണ്ടും ഓട്ടോ സ്റ്റാന്‍ഡിന്റെ പരിസരത്ത് കണ്ടെന്നും ഡ്രെെവർ കൂട്ടിച്ചേർത്തു. ഇത്രയും പെട്ടെന്ന് മടങ്ങാനായിരുന്നെങ്കിൽ ആ സ്ഥലത്ത് തന്നെ കാത്തുനിൽക്കാമായിരുന്നുവെന്ന് താൻ അയാളോട് പറഞ്ഞു. എന്നാൽ അതിനോട് പ്രതികരിക്കാതെ യുവാവ് മറ്റൊരു ഓട്ടോ റിക്ഷയിൽ കയറി പോകുകയായിരുന്നു

