നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. ഷഹാനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഷഹാനയുടെ ഡയറിക്കുറിപ്പുകൾ തെളിവെന്ന് കുറ്റപത്രത്തിൽ പറയുന്നു. മോഡൽ ഷഹാന ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയതായി രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളാണ് പുറത്ത് വന്നത്.
സജാദും കുടുംബവും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തു. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ബ്രഡ് മാത്രമാണ് കഴിക്കാൻ നൽകിയിരുന്നത്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയായിരുന്നു. പിന്നീടായിരുന്നു ഷഹാനയും സജാദും വീട് മാറി താമസിക്കാൻ തീരുമാനിച്ചത്. എന്നാൽ ലഹരിക്കടിമയായ സജാദ് ദിവസവും ഷഹാനയെ മർദിക്കാറുണ്ടായിരുന്നു. മരണദിവസവും ഷഹാനയ്ക്ക് ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.