തഞ്ചാവൂർ :അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാന്‍ പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി ആശുപത്രിയിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച 23 കാരി അറസ്റ്റില്‍. തമിഴ്നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്. ശുചിമുറിയിലെ ഫ്ലഷ് ടാങ്കില്‍ കുത്തിനിറച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം മറച്ചുവെച്ചതിനു യുവതിയുടെ മാതാപിതാക്കളും പിടിയിലായി. സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വെച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.


പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയിൽ, ഐസിയുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ടു. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്.

