India

തമിഴ്നാട്ടിൽ ​ഗവർണർ-സർക്കാർ പോര് രൂക്ഷം; 10 ബില്ലുകൾ തിരിച്ചയച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമായി. തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള്‍ കൂടും. തിരിച്ചയച്ച ബില്ലുകള്‍ പാസ്സാക്കി വീണ്ടും ഗവര്‍ണര്‍ക്ക് അയക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം.

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കോടതി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഗൗരവകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാനും ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരത്തിനായി എത്തുമ്പോള്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടന നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി നവംബര്‍ 20 ന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. അന്നേദിവസം അറ്റോര്‍ണി ജനറലോ, സോളിസിറ്റര്‍ ജനറലോ കോടതിയില്‍ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top