തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സഹകാരി സംരക്ഷണ പദയാത്ര ഇന്ന്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശ്ശൂർ സഹകരണ ബാങ്കിലേക്കാണ് പദയാത്ര. വരുന്ന ലോക സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കരുവന്നൂരില്‍ നിന്നും തൃശ്ശൂർ സഹകരണ ബാങ്കിലേക്ക് സുരേഷ് ഗോപിയുടെ പദയാത്ര. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിക്കും. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക. നേരത്തെ കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു.
കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മറ്റന്നാളുമായി നിർണ്ണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്നത്. സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപം എത്തിക്കുന്നതിന് ഒപ്പം കേരള ബാങ്കിലെ കരുതൽ നിധിയിൽ നിന്ന് പണം എടുക്കുന്നതിനുള്ള കാലതാമസവും തടസങ്ങളും മറികടക്കാനും തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. നാളെ കൊച്ചിയിലാണ് കേരള ബാങ്ക് പ്രതിനിധികളുമായി സഹകരണ മന്ത്രി ചർച്ച നടത്തുന്നത്. മറ്റന്നാൾ മന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ മീറ്റിങ്ങിൽ സഹകരണ ബാങ്ക് പ്രസിഡൻ്റുമാർക്ക് പുറമെ സെക്രട്ടറിമാരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

