നടൻ തിലകൻ അവസാന നാളുകളിൽ വിശ്വാസങ്ങളെ എതിർത്തിരുന്നില്ലെന്ന് മകൻ. അവിശ്വാസിയായിരുന്ന അച്ഛൻ അവസാന നാളുകളിൽ വിശ്വാസങ്ങളെ എതിർത്തിരുന്നില്ലെന്നാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ വെളിപ്പെടുത്തുന്നത്. മരിക്കുംവരെ അന്ധവിശ്വാസങ്ങൾക്ക് എതിരായിരുന്നു തിലകനെന്നും ഓച്ചിറയിൽ ഭജനത്തിനായി എത്തിയ ഷോബി വെളിപ്പെടുത്തി. തങ്ങളുടെ വിശ്വാസങ്ങളിൽ പിതാവ് ഇടപെട്ടിരുന്നില്ലെന്നും ഷോബി കൂട്ടിച്ചേർത്തു.

ഷോബി തിലകൻ, ഭാര്യ ശ്രീലേഖ, മകൻ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ എന്നിവരാണ് ദേവസ്വം ബോർഡിന്റെ മഠത്തിൽ ഭജനമിരിക്കുന്നത്. കുടുംബത്തോടൊപ്പം പന്ത്രണ്ടു ദിവസവും ഭജനം പാർക്കാൻ ആഗ്രഹമുണ്ടെങ്കിലും തിരക്കുമൂലം അതിനു കഴിയാറില്ലെന്നും ഷോബി വ്യക്തമാക്കി.
ഇത്തവണ പരമാവധി ദിവസം പരബ്രഹ്‌മത്തിന്റെ മുന്നിൽ ഭജനമിരിക്കണമെന്ന ആഗ്രഹമുള്ളതിനാൽ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിന്റെ ഡബ്ബിങ് ഓച്ചിറയിലുള്ള സ്റ്റുഡിയോയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുവായൂർ, മൂകാംബിക, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും തുടർച്ചയായി പോകാറുണ്ടെന്നും ഷോബി പറഞ്ഞു.
അതേസമയം, ‘കുടുംബവിളക്ക്’, ‘ഭാവന’ എന്നീ സീരിയലുകളിലാണ് ഷോബി ഇപ്പോൾ അഭിനയിക്കുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും സിനിമയിൽ സജീവമാണ് ഷോബി. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിൽ ശരത്കുമാറിന് ശബ്ദം നൽകിയത് ഷോബി തിലകൻ ആണ്. ‘പെൻഡുലം’ ആണ് നടന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

