വയനാട് : എസ്എഫ്‌ഐ വനിതാ നേതാവ് അപർണ ഗൗരിക്കെതിരെ കെഎസ്‌യു – എംഎസ്എഫ് പ്രവർത്തകരുടെ ക്രൂരമർദ്ദനം. ജലപാനത്തിന് പോലുമാകാതെ കഴിയുകയാണ് അപർണ.തലക്കേറ്റ ആഘാതത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. നെഞ്ചിലേറ്റ മർദനത്തിൽ നീര് വീണ് ഭക്ഷണമോ വെള്ളമോ പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലാണ് എസ്എഫ്ഐ നേതാവ്.ഇതോടെ തുടർ ചികിത്സക്കായി വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ തയാറെടുക്കുകയാണ്. അപർണയുടെ മുഴുവൻ ചികിത്സാ ചെലവുകളും സിപിഐഎം ഏറ്റെടുത്തിട്ടുണ്ട്.
മേപ്പാടി പോളിടെക്നിക് കോളജിന് സമീപം ചൂരൽമലയിൽ വാടക വീട്ടിലാണ് അപർണയും അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം കഴിയുന്നത്.
ഡ്രൈവറായിരുന്ന അച്ഛന് കുറച്ചുകാലമായ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ്.
അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. അപർണയുടെ മുടിക്ക് കുത്തിപിടിച്ച് കോളജിനോടുളള മതിലിനോട് ചേർത്ത് നിർത്തി വടികൊണ്ട് അടക്കം അടിക്കുകയും മതിലിൽ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്‌തു.
നെഞ്ചിൽ മാറി മാറി ചവിട്ടി. വീഴ്ചയുടെ ആഘാതത്തിലാണ് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റത്. ബഹളം കേട്ട് എസ്‌എഫ്‌ഐ പ്രവർത്തകർ എത്തിയതോടെയാണ് അപർണയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതെന്നും എസ്എഫ്ഐ പറയുന്നു.എസ്എഫ്ഐയുടെ വയനാട് ജില്ലാ വൈസ് പ്രസിഡന്റാണ് അപർണ ഗൗരി.
അടുത്തകാലത്തായി ശ്രദ്ധിക്കപ്പെടുന്നത് വയനാട് എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐയുടെ വനിതാ സബ്കമ്മിറ്റി സ്ഥാപിക്കുന്നതിന് നടത്തിയ ഇടപെടലുകളിലൂടെയാണ്.
അന്ന് കോളജിൽ നടക്കാനിരുന്ന സബ് കമ്മിറ്റിയായ മാതൃകത്തിന്റെ യോഗത്തിനെത്തിയ അപർണയെ തടയാൻ കെഎസ്‌യു എംഎസ്എഫ് പ്രവർത്തകർ സംഘടിച്ചെത്തി. അവർ ഗേറ്റിന് മുന്നിൽ തടയാനായി നിലയുറപ്പിച്ചെങ്കിലും ഭയപ്പെടാതെ അവർക്കിടയിലൂടെ നടന്ന് യോഗത്തിൽ പങ്കെടുത്തു.
തോളിൽ ബാഗ് തൂക്കി പോകുന്ന അപർണയുടെ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറിലായിരുന്നു. ഈ ചിത്രത്തിന് പിന്നാലെ തുടങ്ങിയ വൈരാഗ്യമാണ് മേപ്പാടയിലെ ആക്രമണത്തിൽ കലാശിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.