Kerala

റെയിൽവെ ഉന്നത ഉദ്യോഗസ്ഥൻ തീവണ്ടി ഇടിച്ച് മരിച്ചു ; ദുരൂഹത ആരോപിച്ച് കുടുംബം

ന്യൂഡല്‍ഹി : റെയില്‍ പാളത്തില്‍ മേല്‍നോട്ടം നടത്തുന്നതിനിടെ ഐ.ആര്‍.ടി.എസ് ഉദ്യോഗസ്ഥനായ യാദവേന്ദ്ര സിങ് ഭാട്ടി തീവണ്ടി ഇടിച്ച്‌ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ കുടുംബം. മധ്യപ്രദേശില്‍ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ സോണില്‍ ഏരിയ മാനേജറായിരുന്നു അദ്ദേഹം. ഓഫീസില്‍ നിന്ന് നിരന്തരമായി മാനസിക പീഡനം ഏറ്റിരുന്നുവെന്നും ഇത് കരുതിക്കൂട്ടി ചെയ്തതാകാമെന്നുമാണ് കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്. ജൂണ്‍ 23നാണ് യാദവേന്ദ്ര മരിക്കുന്നത്. സംഭവം നടന്ന ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാട്ടിയയെ ഇടിച്ച ട്രെയിന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് ഭാര്യ വര്‍ഷ ചലോത്ര ആരോപിക്കുന്നത്. ഇവരും ഐ.ആര്‍.ടി.എസ് ഉദ്യോഗസ്ഥയാണ്.

 

 

ജോലി പുരോഗമിക്കുന്ന പ്രദേശത്തുകൂടി മണിക്കൂറില്‍ 30 കി.മീ വേഗതയില്‍ മാത്രമേ തീവണ്ടി പോകാവുള്ളു എങ്കിലും 80 കി.മീ വേഗതയിലാണ് അപകട ദിവസം വണ്ടി വന്നത്. ഇതിനെതിരെ പരാതികള്‍ നല്‍കിയിട്ടും റെയില്‍വെ ഇതുവരെ പരിഗണിച്ചിട്ടില്ല. അന്വേഷണം വേണമെന്ന ആവശ്യവുമായി ഷാദോളിലെ റെയില്‍വെ പോലീസിന് യാദവേന്ദ്രയുടെ അമ്മ പരാതി നല്‍കിയിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല.

വീണ്ടും അതേ സ്റ്റേഷനിലും മധ്യ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ല. ഇതുവരെ റെയില്‍വെയില്‍ നിന്ന് മരണത്തില്‍ ഒരു അനുശോചനവും ഉണ്ടായിട്ടില്ല. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയായ യാദവേന്ദ്ര 2018 ബാച്ചിലുള്ള ഐ.ആര്‍.ടി.എസ് ഉദ്യോഗസ്ഥനാണ്. ബൈകുണ്ഡപുരത്ത് ബിലാസ്പൂര്‍ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ സോണില്‍ ഏരിയ മാനേജറായി നിയമിതനായതാണ് അദ്ദേഹം. കഴിഞ്ഞ മെയ് 24നായിരുന്നു യാദവേന്ദ്രയുടെ വിവാഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top