കോട്ടയത്തെ ക്രമസമാധാനപാലനം അവതാളത്തിൽ ആയെന്നും എസ് പിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും നാട്ടകം സുരേഷ്.സിപിഎം നിർദ്ദേശം ശിരസാവഹിച്ച് ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കോട്ടയം എസ് പി സ്വീകരിക്കുന്നത്. ജില്ലയിലെ ക്രമസമാധാനം താറുമാറായിരിക്കുകയാണ്. ഗുണ്ടകൾ ക്രൂര കൊലപാതകങ്ങൾ നടത്തുമ്പോഴും, സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുമ്പോഴും അതിന് നേർക്ക് കണ്ണടയ്ക്കുന്ന നിലപാടാണ് ജില്ലാ പോലീസ് മേധാവി കൈക്കൊള്ളുന്നത്.
സിപിഎം ജില്ലാ സമ്മേളനത്തിന് ഗുണ്ടാ സംരക്ഷണം നൽകാനെത്തിയ കാപ്പാ പ്രതികൾ ജില്ലയിലുടനീളം വിലസുകയാണ്. ജില്ലയിലെ എല്ലാ കാപ്പാ പ്രതികളെയും പിടികൂടി എന്ന് പോലീസ് പത്രക്കുറിപ്പ് ഇറക്കിയ സമയത്താണ് ഇത്തരത്തിൽ ഒരു പ്രതി ഒരാളെ തല്ലിക്കൊന്ന് എസ് പി ഓഫീസ് കോമ്പൗണ്ടിൽ തന്നെയുള്ള ഈസ്റ്റ് പോലീസ്റ്റേഷനിൽ മൃതശരീരവും ആയി എത്തി പോലീസുകാരെ വിളിച്ചുണർത്തിയത്. കഞ്ചാവ് കച്ചവടത്തെ കുറിച്ച് പോലീസിന് വിവരം കൈമാറിയതിന് ആണ് ഒരാളെ കൊലപ്പെടുത്തിയത് എന്ന വാർത്തകൾ പുറത്തുവരുമ്പോൾ പോലീസിനു നൽകിയ വിവരം എങ്ങനെ ചോർന്നു എന്നതും അന്വേഷണ വിധേയമാക്കണം.
പാലാ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ആണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബസ്സിനുള്ളിൽ പീഡനത്തിന് ഇരയായത്. പോലീസ് പട്രോളിങ് ഉൾപ്പെടെയുള്ള നടപടികൾ കാര്യക്ഷമമല്ല എന്നതിന് വ്യക്തമായ തെളിവാണിത്.ഇരയായ ഒരു സ്ത്രീ പരാതിയുമായി മുന്നോട്ടു വന്നപ്പോഴാണ് പങ്കാളി കൈമാറ്റ കേസ് പുറത്തു വന്നത്. ഇതിനു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന് വ്യക്തമായിട്ടും ചില ചെറുമീനുകളെ മാത്രം വലയിലാക്കി വമ്പൻ സ്രാവുകളെ രക്ഷിക്കുന്ന നിലപാടാണ് എസ് പിയുടേത്.
അടിയന്തരമായി എസ്പിയെ ചുമതലകളിൽ നിന്നും നീക്കുകയും, മേൽപ്പറഞ്ഞ മൂന്ന് സംഭവങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.