ഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയിൽ നിന്ന് വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ്. രശ്മികയുടെ വീഡിയോ പുറത്തുവിട്ട സമൂഹമാധ്യമ അക്കൗണ്ടിന്റെയും പങ്കുവെച്ചവരുടെയും വിശദവിവരങ്ങൾ പൊലീസ് തേടിയിട്ടുണ്ട്. നേരത്തെ സിറ്റി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. മെറ്റ വിവരങ്ങളിലൂടെ വ്യാജ വീഡിയോ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യക്തികളുടെ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഐപിസി 465 (വ്യാജ രേഖയുണ്ടാക്കൽ), 469 (പ്രശസ്‌തിക്ക് കോട്ടം വരുത്താൻ വേണ്ടി വ്യാജ രേഖയുണ്ടാക്കൽ) തുടങ്ങി ഐടി നിയമത്തിലെ സെക്ഷൻ 66, 66 ഇ എന്നിവയടക്കം ചുമത്തിയാണ് അന്വേഷണം. രശ്മികയുടേതെന്ന പേരില്‍ സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോ ആയിരുന്നു എഐ ഡീപ് ഫേക്കിലൂടെ പ്രചരിപ്പിച്ചത്. തെറ്റായ വിവരങ്ങളും ഡീപ് ഫേക്കുകളും ഉണ്ടാക്കുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് തവണ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

