കോട്ടയം: പാലാ: ചെത്തിമറ്റം തൃക്കയിൽ കടവ് റോഡ് നിവാസികൾ കഴിഞ്ഞ കുറെ നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന ദുരിത പർവ്വത്തിന് ഇന്ന് താൽക്കാലിക വിരാമമായി.തൃക്കയിൽ കടവ് നിവാസികളെ തൃശങ്കുവിലാക്കുന്ന റോഡിലെ ചെളിക്കുഴിയെ കുറിച്ച് കോട്ടയം മീഡിയ ഉൾപ്പടെ ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും, നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും ചെയ്തപ്പോൾ ജനകീയ പ്രതിഷേധത്തിൽ നിന്നും നഗരസഭയ്ക്ക് ഒഴിഞ്ഞ് മാറാൻ ആയില്ല.
ഇന്നലെ യാത്രാ സൗകര്യം ഒരുക്കിയെന്ന് അധികൃതർ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആ വാർത്ത തെറ്റായിരുന്നെന്ന് സ്ഥലത്ത് വന്ന മാധ്യമ പ്രവർത്തകർക്ക് ബോധ്യപ്പെട്ടു. അത് സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ നഗരസഭാധികൃതർ ഇന്ന് രാവിലെ കാൽ നട യാത്രക്കുള്ള സൗകര്യമൊരുക്കി പാറ മക്ക് അടിച്ചു നിരത്തുകയായിരുന്നു.
റോഡ് ഇപ്പോഴും ചെളി കുളമായി തന്നെയാണ് കിടക്കുന്നത്. കോൺട്രാക്ടർ ഇത്രയും ഉപദ്രവം നാട്ടുകാർക്ക് ഉണ്ടാക്കിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല. കോൺട്രാക്ടർക്ക് സാമ്പത്തീക ലാഭം ഉണ്ടാക്കി കൊടുക്കുവാനുള്ള നഗരസഭയുടെ നടപടിയിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
മാധ്യമങ്ങളുടെ ശക്തമായ ഇടപെടലാണ് തങ്ങൾക്ക് നടപ്പുവഴിയെങ്കിലും നിർമ്മിച്ച് കിട്ടിയതെന്ന് റിവർ വാലി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ഗോപി ,വിൻസെൻഷൻ സെമിനാരി റെക്ടർ ഫാദർ ജോർജ് പുനാട്ട് , പി.എം മാത്യു, കെ.ജി ദാസ് , മേഴ്സി ഡേവിസ് , ലൗലി തങ്കച്ചൻ , തോമസ് അമയാനിക്കൽ , രമണി ഗോപി , തുടങ്ങിയവർ പറഞ്ഞു.