കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ മുസ്ലീം ലീഗ് ഇന്ന് തീരുമാനമെടുക്കും. ഇന്ന് കോഴിക്കോട് ലീഗ് ഹൗസിൽ നിർണായക യോഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് യോഗം. സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയാണ് പുതിയ മാനങ്ങളും ചർച്ചകളും സജീവമാക്കിയത്.

തൊട്ടുപിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ലീഗിനെ ഔദ്യോഗികമായി തന്നെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയം ചർച്ച ചെയ്യാൻ ലീഗ് തീരുമാനിച്ചത്. വിഷയത്തിൽ കോൺഗ്രസിനു വിയോജിപ്പുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവർ ഇക്കാര്യം ലീഗ് നേതൃത്വത്തെ ധരിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളേയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം നീക്കം. സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകൾ സിപിഎം പരിപാടിയിൽ പങ്കെടുക്കും. തീവ്ര നിലപാടുള്ള മുസ്ലീം സംഘടനകളേയും കോൺഗ്രസിനേയും മാറ്റി നിർത്താനാണ് തീരുമാനം. വിഷയത്തിൽ കോൺഗ്രസിനു വ്യക്തമായ നിലപാടില്ലെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്.

