കോട്ടയം :പാലായുടെ കുതിപ്പും കിതപ്പും മനസിലാക്കിയ ഒരു കർമ്മയോഗി അതാണ് രവീന്ദ്രൻ എന്ന ഈ കർമ്മ യോഗിയെ വിളിക്കാനാവൂ.പാലാ ടൗൺഹാളിലെ ചിത്ര പ്രദർശനത്തിലെ ഓരോ ചിത്രവും ജീവൻ സ്പുരിക്കുന്നവയാണ്.ആ ചിത്രത്തെ കുറിച്ചുള്ള ചരിത്രം വിവരിക്കുന്ന ഈ ശുഭ്ര വസ്ത്രധാരിയോടൊപ്പം ഓരോ അടിയും മുൻപോട്ടു പോകുമ്പോൾ അത് പാലായുടെ ഗതകാല സമരണകളിലേക്കുള്ള തിരിച്ചു പോക്കായി.പാലായിലെ മുൻസിപ്പൽ ലൈബ്രറിയിലെ ലൈബ്രെറിയാനായി തുടങ്ങി,പാലായുടെ മുൻസിപ്പൽ കമ്മീഷണർ വരെയായി തിളങ്ങിയ രവീന്ദ്രൻ എന്ന രവിസാർ ടൗൺഹാളിൽ തന്റെ ചിത്രപ്രദർശനം കാണുവാൻ വരുന്നവരെ പാലായുടെ ചരിത്രം പറഞ്ഞു സ്വീകരിക്കുന്നു.
ഈ കുരിശുപള്ളി തീരാൻ 30 വർഷമെടുത്തു അറിയാമോ,കുരിശുപള്ളിയുടെ പഴയതും പുതിയതുമായ ഫോട്ടോകൾ ചൂണ്ടിക്കാട്ടി രവിസാർ ഇത് പറയുമ്പോൾ ആകണ്ണുകളിൽ തിളക്കം കൂടി വന്നു.അന്ന് വയലിൽ പിതാവും.മണര്കാട്ട് പാപ്പൻ ചേട്ടനുമാണ് കുരിശുപള്ളിയുടെ നിർമ്മാണത്തിനായി ഏറ്റവും കൂടുതൽ യത്നിച്ചത്.11 വര്ഷം പണമില്ലാതെ മുടങ്ങിയ കുരിശുപള്ളിയുടെ പണി തുടരാനായി ആഴ്ചയിൽ 250 രൂപാ നൽകാമെന്ന് അന്ന് മണർകാട്ട് പാപ്പൻ ചേട്ടൻ ഏറ്റു.അങ്ങനെയാണ് പള്ളിപണി പുനരാരംഭിച്ചത്.
യേശുദാസിന്റെ ഗാനമേള ഹോട്ടൽ മഹാറാണിയുടെ മുകളിൽ നടത്തി രണ്ടു പ്രാവശ്യം.അന്ന് നാല്പതിനാലായിരം രൂപാ പിരിഞ്ഞു കിട്ടിയത് മുഴുവൻ പള്ളി പണിക്കായി പാപ്പൻ ചേട്ടൻ നൽകി.വയലിൽ പിതാവ് പല പ്രാവശ്യമായി രണ്ടു ലക്ഷം നൽകി.പിന്നെയൊരു ചിട്ടി പിടിച്ച വകയിൽ ഒരു 58000 രൂപാ കൂടി വയലിൽ പിതാവ് പള്ളി പണിക്കായി നൽകി.പക്ഷെ പാപ്പൻ ചേട്ടൻ പല പ്രാവശ്യമായി ഇതിന്റെയൊക്കെ പല മടങ്ങും നൽകിയിരുന്നു.മധുര മീനാക്ഷി ക്ഷേത്രത്തിന് 145 അടി ഉയരമുണ്ട് എന്നാൽ കുരിശുപള്ളിക്കു അത്രയും വേണ്ടെന്ന ഉപദേശം കേട്ടാണ് കുരിശുപള്ളി ഇപ്പോഴത്തെ 142 അടിയായി നിജപ്പെടുത്തിയത്.അത് രവിസാറിന്റെ പക്കൽ നിന്നും അറിഞ്ഞത് ഒരു പുതിയ അറിവ് തന്നെ ആയിരുന്നു.അന്നത്തെ മതമൈത്രി അങ്ങനെ ആയിരുന്നു.
2008 ആഗസ്റ്റ് 20 ആം തീയതിയിൽ ഹർത്താലിനെടുത്ത ഫോട്ടോയാണ് കൂടുതലും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.താൻ പ്രൈമറി ക്‌ളാസിൽ പഠിക്കുമ്പോൾ അന്നത്തെ 28.5 കോസ്തു ബ്രൗണി ഡി ക്യാമറാ വാങ്ങി ഉപയോഗിച്ച് .അക്കാലത്ത് അങ്ങനെയൊക്കെ ക്യാമറാ വാങ്ങി ഉപയോഗിക്കുന്നവർ ചുരുക്കം. തകിടിയേൽ തോമസ് മദ്രാസിൽ പോയി പഠിച്ചുവെന്നാണ് ഇവിടെ സ്റ്റുഡിയോ തുടങ്ങുന്നത്.1945 ൽ പാലായിൽ കറണ്ട് വന്നു .അതിനു ശേഷമാണ് തകിടിയേൽ തോമാച്ചൻ തോംസൺ ഇലക്ട്രിക് ഫോട്ടോ സ്റ്റുഡിയോ എന്ന പേരിൽ പാലായിലെ ആദ്യത്തെ സ്റ്റുഡിയോ തുടങ്ങുന്നത്.അന്ന് ആ സ്റ്റുഡിയോയിൽ മാത്യു പോൾ എന്നൊരു കിടുക്കൻ ആർട്ടിസ്റ്റ് ഉണ്ടായിരുന്നു.1946 ലാണ് അൽഫോൻസാമ്മ മരിക്കുന്നത് .അന്നൊരു സ്‌കൂൾ ഫോട്ടോയിൽ നിന്നും മാത്യു പോൾ എൻലാർജ് ചെയ്തു എടുത്തതാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന അൽഫോൻസാമ്മയുടെ ഫോട്ടോ.അതിൽ ആർട്ട് വർക്ക് ചെയ്താണ് ഇപ്പോഴത്തെ രൂപത്തിൽ അൽഫോൻസാമ്മ സുന്ദരി ആയത് .മരണ ദിവസം അൽഫോൻസാമ്മയുടെ 4000 ത്തോളം ഫോട്ടോ പ്രിന്റാണ് വിറ്റ് പോയത്.കിഴക്കു ഭരണങ്ങാനം അൽഫോൻസാമ്മയും .,പടിഞ്ഞാറു കടപ്പാട്ടൂർ തീർത്ഥാടന ക്ഷേത്രവുമാണ് പാലായുടെ കാവലാളുകൾ.
1947 ഫെബ്രുവരി 11 നാണു പാലാ നഗരസഭാ രൂപീകരിച്ചു കൊണ്ട് ചിത്തിര തിരുന്നാൾ ബാലരമ വർമ്മ ഉത്തരവിടുന്നത്.ഒക്ടോബർ 26 നു പ്രവർത്തനം ആരംഭിച്ചു.ആദ്യത്തെ ചെയർമാൻ തോമസ് ജോസഫ് കൊട്ടുകാപ്പള്ളി ആയിരുന്നു.1949 ൽ വലിയ പാലം പണിയുവാൻ തീരുമാനിച്ചു.1953 ൽ പണി പൂർത്തീകരിച്ചു രാജപ്രമുഖൻ ഉദ്‌ഘാടനം നടത്തുകയും ചെയ്തു.പിന്നീട് ചെറിയാൻ ജെ കാപ്പൻ ചെയർമാനായി വന്നപ്പോഴാണ് പഴയ ബസ് സ്റ്റാൻഡും ,ലൈബ്രറിയും,22 ആധുനിക കുളിക്കടവുകളും ആരംഭിച്ചത്.പാലായുടെ ചരിത്രത്തിലൂടെ ഊളിയിട്ടിറങ്ങിയ പാലാ മഹാത്മാഗാന്ധി ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾക്കും പുതിയ ഉൾക്കാഴ്ചയായി ഈ പുതിയ ,പഴയ അറിവുകൾ .അത് ടീച്ചറായ ശ്രീകല കെ കോട്ടയം മീഡിയയോട് പറയുകയും ചെയ്തു. എന്റെ ചെറുപ്പത്തിലേ പാലായെ തൊട്ടറിഞ്ഞതുപോലെ എന്നാണ് ശ്രീകല ടീച്ചർ രവിസാറിനോട് പറഞ്ഞത്.രമേശ് കിടങ്ങൂരും ,മനോജ് മാത്യു പാലാക്കാരനും സാദാ സമയവും കാഴ്ചക്കാരെ സ്വീകരിക്കുവാനായി സ്ഥലത്തുണ്ട്.പാലായുടെ പെരുമ ചിത്രങ്ങളിലാക്കിയ രവി പാലായുടെ ഈ നവീന ആശയത്തിന് മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ,ബൈജു കൊല്ലമ്പറമ്പിലും.,സാവിയോ കാവുകാട്ടും .,സിജി പ്രസാദും,ഹെഡ് ക്ലർക്ക് ബിജോയി മണർകാട്ടും കട്ട സപ്പോർട്ടുമായി കൂടെയുണ്ട്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ