കോട്ടയം :പാലാ :പാലാ നഗരസഭയിലെ മുണ്ടാങ്കൽ നഗരസഭാ സ്ഥാപിച്ച ഐ ലവ് പാലാ എന്ന ബോർഡിന് സമീപം അതിനെ മറച്ചു കൊണ്ട് ഗ്രാൻഡ് ഹോട്ടൽ ഉടമ ഹോട്ടലിന്റെ ബോർഡ് വച്ച സംഭവം ഭരണ മുന്നണിയിൽ പുതിയ അസ്വാരസ്യം ഉരുണ്ടു കൂടിയിരിക്കുന്നു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ ന്റെ വാർഡിലാണ് ബൈജു മുൻകൈ എടുത്ത് ആകർഷകമായ ഫലകം സ്ഥാപിച്ചത്.രാത്രി കാലങ്ങളിൽ എൽ ഇ ഡി പ്രകാശ സംവിധാനം ഉള്ളതിനാൽ യാത്രക്കാർ ഇവിടെ ഇറങ്ങി ഫലകത്തിനു ചുറ്റും നിന്ന് ഫോട്ടോ എടുക്കുന്നതും പതിവായിരുന്നു.
എന്നാൽ ഹോട്ടലുടമയുടെ ഈ ബോർഡ് നഗരസഭയുടെ ബോർഡിന്റെ കാഴ്ച മറയ്‌ക്കുന്നു എന്ന് ഇക്കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ യോഗത്തിൽ ആദ്യം ഉന്നയിച്ചത് ഭരണ പക്ഷത്തെ മുൻ ചെയർപേഴ്‌സൺ ബിജി ജോജോ ആണ്.തുടർന്ന് സ്ഥലം വാർഡ് മെമ്പറായ ബൈജു കൊല്ലമ്പറമ്പിൽ മൊബൈൽ ദൃശ്യങ്ങൾ സഹിതം ഈ പ്രശ്നം വിശദമായി സഭയിൽ അവതരിപ്പിക്കുകയും ചെയ്തു.ഈ പ്രശ്നത്തെ കുറിച്ച് ഹോട്ടലുടമയോട് നേരിട്ട് ചോദിച്ച കോട്ടയം മീഡിയയോട് ഹോട്ടൽ ഉടമ രാജൻ പറഞ്ഞത് ഹോട്ടൽ ഉദ്‌ഘാടന സമയത്തുണ്ടായിരുന്ന ബോർഡ് ആണ് അവിടെ ഉള്ളത് എന്നായിരുന്നു.
എന്നാൽ ബൈജു കൊല്ലമ്പറമ്പിൽ ഇതിനെ ഖണ്ഡിക്കുന്നു.ഫലകം ഉദ്‌ഘാടനത്തിന് 26 കൗണ്സിലര്മാരെയും വിളിച്ചിരുന്നു അതിൽ 21 പേരും പങ്കെടുത്തിരുന്നു അതിന്റെ ഫോട്ടോയും ഉണ്ട് .അതിലൊന്നും ഇങ്ങനെയൊരു ബോർഡ് അവിടെ ഉണ്ടായിരുന്നില്ല .മനഃപൂർവം പ്രശ്നം ഉണ്ടാക്കുവാനാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് ബൈജുവിന്റെ വാദം.എന്നാൽ ഹോട്ടൽ സ്‌ഥിതി ചെയ്യുന്ന കെട്ടിടം മുൻ ചെയർമാൻ കുര്യാക്കോസ് പടവന്റെതാണ്.പടവാനും ,ബൈജുവും തമ്മിലുള്ള ശീത സമരമാണ് ഇങ്ങനെ ഒരു ഉരസൽ ഉണ്ടാവാൻ കാരണമെന്നും പറയുന്നു.
ഹോട്ടൽ ഉടമയുടെ ജേഷ്ടൻ കടനാട് പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്.സിപിഎം കാരനായ അദ്ദേഹം പാർട്ടി നേതൃത്വത്തോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സിപിഎം നേതാക്കൾ ഈ പ്രശ്നത്തിൽ ഇടപെടുകയും ,ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുമായും .,ബൈജു കൊല്ലമ്പറമ്പിലുമായി സംസാരിക്കുകയും ചെയ്തിരുന്നെങ്കിലും പ്രശ്ന പരിഹാരം ആയിട്ടില്ല.സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജാണ് ഹോട്ടലുടമയ്ക്കു വേണ്ടി ഇടപെട്ടത്.ഹോട്ടലിന്റെ ബോർഡ് നഗരസഭയുടെ ഫലകത്തെ മറയ്ക്കുന്നില്ല എന്ന കാര്യമാണ് സിപിഎം കേന്ദ്രങ്ങൾ ഉന്നയിച്ചത്.മറയ്ക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് മാറ്റേണ്ടതാണ്.മറയ്ക്കാത്ത ബോർഡ് മാറ്റണമെന്ന് പറയുന്നതിൽ കഴമ്പില്ലെന്നാണ് സിപിഎം വാദം.
പൊതുവെ കച്ചവടം കുറവായ കാലത്ത് ബിസിനസിൽ പിടിച്ചു നിൽക്കുവാൻ പെടാപാട് പെടുകയാണ് 25 ഓളം സ്റ്റാഫുകളും അവരുടെ കുടുംബങ്ങളും ഇത് കൊണ്ടാണ് ജീവിക്കുന്നത്.പാൽ ,പച്ചക്കറി ,പത്രം തുടങ്ങി അനുബന്ധമായി എല്ലാവരും ഇത് കൊണ്ട് ജീവിക്കുന്നു ബൈജുവിന്റെ ഇപ്പോഴത്തെ ഈ പ്രശ്നം എന്തിനെന്നു അറിയില്ലെന്ന് ഹോട്ടലുടമ രാജൻ കോട്ടയം മീഡിയയോട് പറഞ്ഞു.ഈ ഫലകം ഉദ്‌ഘാടന സമയത്ത് ഇവിടെ ഇനി ടോയ്‌ലെറ്റ് സ്ഥാപിക്കുമെന്ന് ബൈജു പറഞ്ഞതിനെ ഹോട്ടലുടമ സംശയത്തോടെയാണ് കാണുന്നത്.മുൻസിപ്പാലിറ്റി കക്കൂസുകളുടെ പൊതു നിലവാരം എല്ലാവര്ക്കും അറിയാവുന്നതാണ് .പൊട്ടിയൊലിച്ചും ,ദുർഗന്ധം വമിച്ചും അടുത്ത് പോലും ചെല്ലാനാവാത്ത സ്ഥിതിയിലാക്കി കച്ചവടം തകർക്കാനുള്ള കുടില ബുദ്ധിയാണ് ഇതിനു പിന്നിലെന്ന് ഹോട്ടലുടമ പറഞ്ഞു .ആരുമായും ഉടക്കാനില്ലെന്നും .വ്യാപാരമായി കഴിഞ്ഞു കൂടുവാൻ അനുവദിക്കണമെന്നുമാണ് ഹോട്ടലുടമ രാജൻ ഇതേ കുറിച്ച് പറയുന്നത്.
ഈ പ്രശ്നം ഭരണ മുന്നണിയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ തവണ ജോസ് കെ മാണി തോറ്റതിന്റെ വലിയൊരു ഉത്തരവാദിത്വം നഗരസഭാ യോഗത്തിൽ ഭരണ കക്ഷി അംഗങ്ങൾ പരസ്പ്പരം ഏറ്റുമുട്ടിയതാണെന്നും അതിൽ ബൈജുവിന് നിർണ്ണായക റോളുണ്ടെന്നും സിപിഎം കേന്ദ്രങ്ങൾ പറയുന്നു.പ്രശ്നങ്ങൾ പുതിയ തലത്തിലേക്ക് പോകാതെ ഒതുക്കി തീർക്കാൻ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി ലോപ്പസ് മാത്യു,സിപിഎം ലെ ലാലിച്ചൻ ജോർജുമായി ചർച്ച ചെയ്യും എന്നാണറിയുന്നത്.അടുത്ത ഡിസംബറിൽ മുനിസിപ്പാലിറ്റിയിൽ ചെയർമാൻ സ്ഥാനം മാറുകയാണ്.
അടുത്ത ഒരു വര്ഷം സിപിഎം നാണു ചെയർമാൻ സ്ഥാനം അനുവദിച്ചിരിക്കുന്നത്.സിപിഎം ന്റെ ചെയർമാൻ സ്ഥാനാർഥി ബിനു പുളിക്കക്കണ്ടമാണ്.അദ്ദേഹവും കേരളാ കോൺഗ്രസുമായി ബദ്ധ ശത്രുതയിലാണ്.കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പ് കാലത്ത് നഗരസഭയിൽ ബിനുവും ,ബൈജുവുമായി ഉണ്ടായ സംഘട്ടനം ജോസ് കെ മാണിയുടെ വോട്ടു ചോർത്തിയിരുന്നു.അത് ബിനുവും ,മാണി സി കപ്പനുമായുള്ള ഒത്തുകളിയെന്നാണ് കേരളാ കോൺഗ്രസ് കേന്ദ്രങ്ങൾ ആരോപിക്കുന്നത്.ഡിസംബറിന് മുൻപ് തന്നെ ഭരണ കക്ഷിയിലെ ഈ വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് ഇരു കൂട്ടരുടെയും ആഗ്രഹം.