ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തീവച്ച കേസിലെ പ്രതിയെ സിപിഎമ്മിൽ തിരിച്ചെടുത്തു. കേസിലെ രണ്ടാം പ്രതിയായിരുന്ന പി സാബുവിനെയാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. തെളിവുകളുടെ അഭാവത്തിൽ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സാബു പാർട്ടിക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സിപിഎം സംസ്ഥാന കമ്മിറ്റി പി സാബുവിനെ പാർട്ടിയിൽ തിരിച്ചെടുക്കാൻ നിർദ്ദേശിച്ചത്.

സാബു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം പ്രതി ലതീഷ് ചന്ദ്രനും അപേക്ഷ നൽകിയിരുന്നു. ലതീഷിനെ തിരിച്ചേടുേക്കണ്ടെന്ന് സിപിഎം തീരുമാനിച്ചു. പാർട്ടി നടത്തിയ അന്വേഷണത്തിലും സാബു കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെന്ന് സിപിഎം ജില്ലാ നേതൃത്വം പറഞ്ഞു.
2013 ഒക്ടോബർ 30നാണ് ഇവർ കൃഷ്ണപിള്ള സ്മാരകം തീവെച്ചത്. കേസിൽ 5 പ്രതികളാണ് ഉണ്ടായിരുന്നത്. തെളിവില്ലെന്ന് കണ്ട് കോടതി എല്ലാവരെയും വെറുതെ വിട്ടിരുന്നു. കോടതി പ്രതികളെ വെറുതെ വിട്ടത് 2020 ജൂലൈ 30നാണ്. എന്നിട്ടും ആരെയും തിരിച്ചെടുക്കാൻ സിപിഎം ഇതുവരെ തയ്യാറായിരുന്നില്ല.

