ന്യൂഡൽഹി: മൂന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസയച്ച് കേന്ദ്രസർക്കാർ. അശ്ലീല ഉള്ളടക്കം നീക്കാൻ ആവശ്യപ്പെട്ടാണ് നടപടി. ഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേഷ്‌റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് വാർത്താവിതരണമന്ത്രാലയത്തിന്റെ നോട്ടീസ്. പിന്നാലെ ഉള്ളടക്കങ്ങൾ കമ്പനി നീക്കംചെയ്തു.

അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്. ഏഴുവർഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും ചുമത്താൻ വ്യവസ്ഥയുള്ള വകുപ്പുകളാണിത്.
നിയമമുണ്ടെങ്കിലും ഒ.ടി.ടി.കളിലെ ഉള്ളടക്കത്തിന്റെ പേരിൽ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ്. ഒ.ടി.ടി. രംഗത്ത് വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങൾ പുറത്തിറങ്ങുന്നുണ്ടെന്ന് മന്ത്രാലയത്തിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാത്തിലായിരുന്നു നടപടി. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്താകെ 57 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന ഒ.ടി.ടി.കളിലാണ് അശ്ലീല ഉള്ളടക്കങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ നോട്ടീസ് ലഭിച്ച മൂന്ന് ഒ.ടി.ടി.കളും രജിസ്റ്റർചെയ്യാത്തവയാണ്.

