നിയമസഭയിൽ ബില്ലായി അവതരിപ്പിക്കേണ്ട ഭേദഗതിയാണ് ഇതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നു. ഓർഡിനൻസായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദങ്ങൾക്ക് കാരണമായത്. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണ്. സംസ്ഥാന അവകാശങ്ങളുടെ മേൽ കേന്ദ്രം കടന്നുകയറുകയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ലോകായുക്ത കേരളത്തിൽ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓർഡിനൻസ് എന്ന് പൊതുജനങ്ങൾക്ക് മനസിലാകുന്നില്ല. ഓർഡിനൻസ് ബില്ലായി സഭയിൽ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവർക്കും നിലപാട് പറയാൻ അവസരമുണ്ടായേനേ എന്നും കാനം കൂട്ടിച്ചേർത്തു.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. കെടി ജലീലിൻറെ രാജി മുതൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു. ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണറെ കാണാനിരിക്കെ ഗവർണറുടെ നീക്കം പ്രധാനമാണ്.