
പാലാ: കഴിഞ്ഞ മാസത്തെ വേതനം നാളിതുവരെ ലഭിക്കാത്തതിനെ തുടർന്ന് പാലാ ഡിപ്പോയിൽ ജീവനക്കാർ എത്താതിരുന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവ്വീസുകൾ പാടേ മുടങ്ങി.തിങ്കളാഴ്ച പ്രവർത്തി ദിവസമായതിനാൽ മലബാർ ഭാഗത്തേയ്ക്ക് യാത്ര ചെയ്യുവാൻ എത്തിയവരാണ് കുടുങ്ങിയത്.ഉച്ചമുതലുള്ള സർവ്വീസുകളെ ജീവനക്കാരുടെ കുറവ് ബാധിച്ചു.കോഴിക്കോട്, പെരിക്കല്ലൂർ, പാലക്കാട്, അമ്പായത്തോട്, കുടിയാൻമല, കൊന്നക്കാട് തുടങ്ങിയ ജനപ്രിയ സർവ്വീസുകൾ മുന്നറിയിപ്പില്ലാതെ മുടങ്ങിയത് യാത്രക്കാരെ വലച്ചു.
ബുക്കിംഗ് ഫുൾ ആയ ബാo ഗളൂർ സർവ്വീസ് മുടക്കാതിരിക്കുവാൻ ജീവനക്കാർ സഹകരിച്ചു.കാസർകോട് മിന്നൽ സർവ്വീസും ഓടിയേക്കും. നാളെയും കൂടുതൽ സർവ്വീസുകളെ ബാധിക്കുമെന്നാണ് കരുതുന്നത്.പ്രശ്നം പരിഹരിച്ച് സർവ്വീസ് മുടക്കം ഒഴിവാക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.ഞായറാഴ്ച നടന്ന പി.എസ്.സി.പരീക്ഷകൾ കഴിഞ്ഞ് തിരികെയാത്ര ചെയ്യാനെത്തിയ അന്യജില്ലക്കാരെയും സർവ്വീസ് മുടക്കം ബാധിച്ചു.

