പാലാ : നീണ്ട കാത്തിരിപ്പിനു ശേഷം പാലാ ജനറൽ ആശുപത്രിക്ക് രാജപ്രൗഢി. വൃക്കരോഗികൾക്ക് ആശ്വാസമായി ഹൈടെക് ഡയാലിസിസ് സൗകര്യം ലഭ്യമാകുന്നു.
ഇവിടെ എത്തിക്കുകയും തിരികെ കൊണ്ടു പോവുകയും ചെയ്ത 10 മിഷ്യനുകളും കേരളാ ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും,മന്ത്രി വി എൻ വാസവന്റെയും ഇടപെടലിൽ തിരികെ എത്തിച്ചത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഡയാലിസിസ് രോഗികൾക്കായുള്ള പ്രത്യേക മുറിയും ബഡുകൾ എന്നിവയും സജ്ജീകരിച്ചു കഴിഞ്ഞു.വൈദ്യുതീകരണവും പൂർത്തിയായി. ശീതീകരണo കൂടി ഈ ആഴ്ച പൂർത്തിയാകുന്നതോടെ ഡയാലിസിസ് സൗകര്യം സജ്ജമാകും.



ഒരേ സമയം 10 പേർക്കും രണ്ട് ഷിഫ്ടുകളിലായി ആദ്യഘട്ടത്തിൽ 20 പേർക്കും ഡയാലിസിസ് സൗകര്യം ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.രണ്ടാം ഘട്ടത്തിൽ 10 മിഷ്യനുകൾ കൂടി ലക്ഷ്യമിടുന്നുണ്ട്. കിടത്തി ചികിത്സയ്ക്കുള്ള വാർഡും സജ്ജീകരിക്കുന്നുണ്ട്. നെഫ്രോളജി വിഭാഗം ഡോക്ടർ തസ്തിക കൂടി ലഭ്യമായാൽ വൃക്കരോഗ ഒ.പി വിഭാഗവും കിടത്തി ചികിത്സയും കൂടി ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.മറ്റേതൊരു സർക്കാർ ഡയാലിസിസ് കേന്ദ്രങ്ങിലേക്കാളും മികച്ച സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാക്കുക.നിർധന രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ സ്ഥിരമായി ലഭ്യമാക്കി സൗജന്യ ചികിത്സ ലഭ്യമാക്കുവാൻ സ്പോൺസർമാരെ കണ്ടെത്തുവാൻ ശ്രമിക്കുന്നതായി നഗരസഭയിലെ സിപിഐഎം പാർലമെന്ററി പാർട്ടി നേതാവ് അഡ്വ ബിനു പുളിക്കക്കണ്ടം പറഞ്ഞു.

മുൻ ധനകാര്യ മന്ത്രി കെ.എം.മാണി നൽകിയ എട്ട് കോടിയിൽപരം രൂപ ചിലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിലെ ഒന്നാം നില മുഴുവൻ ഡയാലിസിസ്, നെഫ്രോളജി വിഭാഗത്തിനായി മാത്രം മാറ്റി വച്ചിരിക്കുകയാണ്.നിലവിലുള്ള റാമ്പ് സൗകര്യത്തിനു പുറമേ രണ്ട് ബെഡ് കം പാസഞ്ചർ ലിഫ്ട് കൾ കൂടി സ്ഥാപിക്കുന്നതിനായുള്ള നടപടികളും അവസാന ഘട്ടത്തിലാണ് .കൂടാതെ രോഗികളോടൊപ്പം വരുന്ന സഹായികൾക്ക് വിശ്രമകേന്ദ്രവുംസജ്ജമാക്കുന്നുണ്ട്. ഈ ബഹുനില സമുച്ചയത്തിലേക്ക് ആവശ്യമായ നവീന ഫർണിച്ചറുകൾക്കായി ലഭ്യമാക്കിയിട്ടുള്ള 15 ലക്ഷം രൂപ വിനിയോഗിച്ച് രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ ഫർണീച്ചറുകൾ സജ്ജീകരിക്കുന്നതിനും നടപടി പൂർത്തിയായി വരുന്നു.
ഡയാലിസിസ് റൂമിൽ ടി.വി യും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കും. ആശുപത്രിയിലെ ഡയാലിസിസ് വാർഡ് ക്രമീകരണ പ്രവർത്തനങ്ങൾ ആർ.എം.ഒ.ഡോ.അനീഷ് ഭദ്രൻ, എച്ച്.ഐ അശോക് കുമാർ ആശുപത്രി അധികൃതർ എന്നിവർ വിലയിരുത്തി.അവശേഷിക്കുന്ന പ്രവർത്തികൾ കൂടി ഉടൻ പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു .ഒരു മാസത്തിനകം ഇത് രോഗികൾക്ക് തുറന്നുകൊടുക്കുവാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബി ഫണ്ട് വിനിയോഗിച്ച് കേരള മെഡിക്കൽ സർവ്വീസസ് കോർപ്റേഷൻ വഴിയാണ് ഡയാലിസ് കേന്ദ്രം ഇവിടെ സ്ഥാപിക്കുന്നത്.
പാലായുടെ വികസന കാര്യങ്ങളിൽ താൻ അതീവ തല്പരനാണെന്നു കഴിഞ്ഞ മാസം തന്നെ സന്ദർശിച്ച സിപിഐഎം നഗരസഭാ കൗൺസിലർമാരെ വി എൻ വാസവൻ അറിയിച്ചിരുന്നു.പാലാ ജനറൽ ആശുപത്രി വികസനത്തിന്റെ പ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്ന് അടിയന്തിരമായി ആരോഗ്യമന്ത്രി വീണാ ജോർജുമായി സംസാരിച്ചാണ് കാഞ്ഞിരപ്പള്ളിയിലേക്കു കടത്തിക്കൊണ്ടു പോയ ഡയാലിസിസ് മിഷ്യനുകൾ തിരിച്ചു പാലായിലേക്ക് എത്തിച്ചത്.
പാലാ : ജനറൽ ആശുപത്രിയിൽ വൃക്കരോഗികൾക്ക് ആശ്വാസമായി ഹൈടെക് ഡയാലിസിസ് സൗകര്യം ലഭ്യമക്കാൻ മുൻ കൈ എടുത്ത ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനും , എൽ.ഡി.എഫ് സർക്കാരിനും , മന്ത്രി വി.എൻ വാസവനെയും പാലാ നഗരസഭ സി.പി.ഐ.(എം) പാർലമെന്ററി പാർട്ടി യോഗം അഭിനന്ദിച്ചുപാർലമെന്ററി പാർട്ടി ചെയർമാൻ അഡ്വ. ബിനു പുളിക്കകണ്ടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ്, സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു മനു, കൗൺസിലർമാരായ, ജോസിൻ ബിനോ, ഷീബാ ജിയോ, സതി ശശികുമാർ എന്നിവർ പങ്കെടുത്തു.

