കാസർകോട്: പ്രതിപക്ഷ എംഎൽഎമാർ ഇന്ന് കാസർകോഡ് ആരംഭിക്കുന്ന നവകേരള സദസിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അവരുടെ വിയോജിപ്പ് തുറന്നു പ്രകടിപ്പിക്കാൻ ഉള്ള അവസരമായിരുന്നു എന്നും പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. മാറി നിൽക്കുന്ന എം എ എൽ മാർ ഇനിയെങ്കിലും സദസ്സിൽ പങ്കെടുക്കണമെന്നും മന്ത്രി കൂട്ടിചേർത്തു.

നവകേരള സദസ്സിനുള്ള ഫണ്ട് കണ്ടെത്തിയത് സ്പോൺസർഷിപ്പിലൂടെയാണ്. സർക്കാരിന്റെ പണം ചിലവഴിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് അവർ സ്വകാര്യ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. കെ എസ് ആർ ടി സി യുടെ ബസ്സാണത്. നവകേരള സദസ്സ് കഴിഞ്ഞാൽ കെ എസ് ആർ ടി സി തന്നെ ആ ബസ് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ പരിപാടിയെ കുറിച്ചുള്ള വിമർശനം ഉന്നയിക്കാൻ ഉള്ള അവസരം പോലും പ്രതിപക്ഷ എം എൽ എ മാർ ഇല്ലാതാക്കിയിരിക്കുകയാണ്. പ്രതിപക്ഷ എം എൽ എമാരുടെ മണ്ഡലത്തിലും നടക്കുന്ന പരിപാടിയാണ്. ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടി ആൾക്കൂട്ടം കാരണം ലക്ഷ്യം കണ്ടില്ല. എന്നാൽ നവകേരള സദസ്സ് ശാസ്ത്രീയമായാണ് സംഘടിപ്പിക്കുന്നതെന്നും ദേവർകോവിൽ പറഞ്ഞു.

