ബലൂചിസ്താൻ: പാകിസ്താനിലെ മുസ്ലീം പള്ളിക്ക് സമീപം വൻ സ്ഫോടനം. ബലൂചിസ്താൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലാണ് സംഭവം. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വിശ്വാസികൾ പ്രാർത്ഥന നടത്തുകയായിരുന്ന പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഇരുപത്തിയഞ്ചിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബലൂചിസ്താൻ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. മരിച്ചവരിൽ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും (ഡിഎസ്പി) ഉൾപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മസ്തുങ്ങിന്റെ ഡിഎസ്പി നവാസ് ഗഷ്‌കോരിയാണ് കൊല്ലപ്പെട്ടത്തതെന്നാണ് റിപ്പോർട്ട്.
‘വൻ സ്‌ഫോടന’മാണ് ഉണ്ടായതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണർ അത്താ ഉൾ മുനിം പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി, ചിലരുടെ നില ഗുരുതരമാണ് – അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബറിൽ ഇതേ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. ഈ മാസം ആദ്യം നടന്ന സ്‌ഫോടനത്തിൽ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം ഫസൽ നേതാവ് ഹാഫിസ് ഹംദുള്ള ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

