തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ പിഴ അടക്കാൻ നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്. റോജി അഗസ്റ്റിൻ ഉൾപ്പെടെ കേസിൽ 35 പേർ പിഴയൊടുക്കണം. എട്ടുകോടിയോളം രൂപയാണ് 35 കേസുകളിലായി പിഴ ചുമത്തിയിരിക്കുന്നത്. ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസെത്തുമെന്നും റവന്യൂ വകുപ്പ് അറിയിച്ചു.

മുറിച്ച് കടത്തിയ മരത്തിൻ്റെ മൂന്നിരട്ടിവരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു. റോജി അഗസ്റ്റിൻ കബളിപ്പിച്ച കർഷകർക്കും പിഴ നോട്ടീസ് നൽകിയിട്ടുണ്ട്. 27 കേസുകളിലെ വിലനിർണയം അവസാനഘട്ടത്തിലാണ്.

