തൊടുപുഴ: ദൈവങ്ങളുടെ ചിത്രത്തിനു മുന്നിൽ കത്തിച്ചു വച്ച കർപ്പൂരത്തിൽ നിന്നു തീ പടർന്നു മൂന്നാറിൽ കട കത്തി നശിച്ചു. മൂന്നാർ ടൗണിലെ പച്ചക്കറി മാർക്കറ്റിൽ പൂട്ടിയിട്ടിരുന്ന കടയിൽ രാത്രി ഒൻപത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കർപ്പൂരത്തിൽ നിന്നുള്ള തീ കടയിലെ സാധനങ്ങളിലേക്ക് പടരുകയായിരുന്നു.

കെഡിഎച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റാണിത്. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് ഇതു പ്രവർത്തിക്കുന്നത്. കമ്പനി അധികൃതർ എത്തി രാത്രി എട്ട് മണിയോടെ മാർക്കറ്റ് പൂട്ടും. 100നു മുകളിൽ പച്ചക്കറി, പലചരക്ക് കടകളാണ് മാർക്കറ്റിലുള്ളത്.
മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ പഴയ മൂന്നാർ സ്വദേശി ബാലമുരുകന്റെ കടയിലാണ് അപകടം. മാർക്കറ്റിൽ നിന്നു പുക ഉയരുന്നതു കണ്ട് ടൗണിലെ വഴി യാത്രക്കാരും മറ്റു കടക്കാരും വിവരമറിയിച്ചതിനെ തുടർന്നു മാർക്കറ്റ് തുറന്നു തീ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

