ന്യൂഡൽഹി: മിസോറാമും ഛത്തീസ്ഗഡും നാളെ പോളിങ് ബൂത്തിലേക്ക്. ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിലെ മുഴുവൻ സീറ്റിലും ഛത്തീസ്ഗഡിലെ 20 സീറ്റിലേക്കും നാളെ വിധിയെഴുതും. മിസോറാമിൽ മിസോ നാഷണല്‍ ഫ്രണ്ടും ഛത്തീസ്ഗഡിൽ കോൺഗ്രസും ഭരണവിരുദ്ധ വികാരം ഇല്ലെന്ന ആത്മവിശ്വാസത്തിലും ഭരണ തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലുമാണ്. ദിവസങ്ങൾ നീണ്ടു നിന്ന ശക്തമായ പ്രചാരണത്തിനു ശേഷമാണ് വോട്ടെടിപ്പിലേക്ക് കടക്കുന്നത്.

ഛത്തീസ്ഗഡില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടായിരുന്നു കോൺഗ്രസ് പ്രചാരണം. 2018ല്‍ കൈവിട്ട ഭരണം തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങൾ പയറ്റി ബി.ജെ.പിയുമുണ്ടായിരുന്നു. 90 സീറ്റുകളുള്ള ഛത്തീസ്ഗഡ് നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 2018 ല്‍ 15 സീറ്റായിരുന്നു ബി.ജെ.പി നേടിയത്. കോണ്‍ഗ്രസിന് 68 സീറ്റ് ലഭിച്ചു.
ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത് എത്തിയത് ബി.ജെ.പി പ്രചാരണായുധമാക്കി. 17ആം തിയതിയാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. മിസോറാം ഭരിക്കുന്ന മിസോ നാഷണല്‍ ഫ്രണ്ട് ഭരണം ഇത്തവണവും തങ്ങൾക്കൊപ്പമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
സോറം പീപ്പിള്‍സ് മുവ്‌മെന്റ്, കോണ്‍ഗ്രസ് ബി.ജെ.പി. എന്നിവരാണ് മത്സരരംഗത്തെ മറ്റുള്ളവർ. വിവിധ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്തും സ്വതന്ത്രരും അടക്കം 174 പേര്‍ ഇത്തവണ പോര്‍മുഖത്തുണ്ട്. എല്ലാവരുടെയും നാമനിര്‍ദേശപ്പത്രിക അംഗീകരിച്ചു. 174ല്‍ വനിതകളായി 16 പേര്‍ വനിതകളാണ്. മണിപ്പുർ സംഘർഷവും അഭയാർഥി പ്രശ്നവും മിസോറാമിൽ രാഷ്ട്രീയഗതി നിർണയിക്കും.

