ഇംഫാൽ: മണിപ്പൂർ കലാപത്തിന്റെ സാഹചര്യത്തിൽ ചുരാചന്ദ്പൂരിൽ അനിശ്ചിത കാല അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് കുക്കി സംഘടന. മെയ്തെയ് കുട്ടികളുടെ കൊലപാതക കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് മണിപ്പൂരിൽ കുക്കികരുടെ പ്രതിഷേധം. അറസ്റ്റ് ചെയ്ത ഏഴ് പേരെ വിട്ടയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ ഓഫീസുകൾ അടക്കം അടച്ചിടണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

മണിപ്പൂരിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 6 പേർ അറസ്റ്റിലായിരുന്നു. ഇവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇംഫാലിലെ ചുരാചന്ദ്പൂരിൽ നിന്നാണ് ഇവരെ സിബിഐ അറസ്റ്റ് ചെയ്യ്തത്. നിയമത്തിന്‍റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രതികരിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാർഥികളെ കാണാതായത്. മണിപ്പൂരിൽ ഇൻറ്റർനെറ്റ് പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപെടുത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ഇതിനിടെ ഇന്നലെ അറസ്റ്റിലായ മണിപ്പൂർ കലാപത്തിലെ പ്രതി സെയ് മനുല്‍ ഗാംഗ്ടേയെ രണ്ട് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ദില്ലി പട്യാല ഹൌസ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. മ്യാൻമറിലും ബംഗ്ലാദേശിലും പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ ഭാഗമാണ് ഇയാളെന്നാണ് എൻഐഎ കണ്ടെത്തല്‍.

