ചുരാചന്ദ്പുർ: മണിപ്പൂരിൽ സുരക്ഷ സേന നടത്തിയ തിരച്ചിലിൽ നിരവധി സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടികൂടി. നാലുദിവസമായി ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്കിങ്, തൗബാൽ, ബിഷ്ണുപുർ കാങ്‌പോക്പി, ചുരാചന്ദ്പുർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.

36 ആയുധങ്ങളും 300ലധികം വെടിക്കോപ്പുകളും പിടിച്ചെടുത്തു. പിടിച്ചെടുത്തവയിൽ സ്ഫോടകവസ്തുക്കൾ കൂടാതെ റൈഫിളുകൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ, മോർട്ടറുകൾ എന്നിവയും ഉൾപ്പെടും.കൊള്ളയടിയിൽ ഉൾപ്പെട്ട മൂന്ന് യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) പ്രവർത്തകരെ അറസ്റ്റുചെയ്തതായും പൊലീസ് അറിയിച്ചു.
അതിനിടെ, മണിപ്പൂരിൽ കാണാതായ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ 22കാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന പോലുങ്മാങ്ങിനെ പുണെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രത്യേക കോടതി പോലുങ്മാങ്ങിനെ ഒക്ടോബർ 16 വരെ കസ്റ്റഡിയിൽ വിട്ടു.

