ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. കാണാതായ രണ്ട് വിദ്യാർത്ഥികളുടെ ദാരുണമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയത്. മൊബൈൽ ഇന്റർനെറ്റ് ഡാറ്റ സേവനങ്ങൾ അഞ്ച് ദിവസത്തേക്കാണ് തടഞ്ഞിരിക്കുന്നത്. താൽക്കാലിക നിയന്ത്രണം ഒക്ടോബർ ഒന്നിന് വൈകിട്ട് 7:45 വരെതുടരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

“മണിപ്പൂരിൽ നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്ത്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും മറ്റ് തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളും പ്രചരിക്കുന്നത് സംസ്ഥാന സർക്കാർ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. അതിനാൽ ഇന്റർനെറ്റ്/ഡാറ്റ സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ/നിയന്ത്രണം ഒക്ടോബർ ഒന്നിന് വൈകിട്ട് 7:45 വരെ അഞ്ച് ദിവസത്തേക്ക് തുടരും”- സർക്കാർ ഉത്തരവിൽ ഉദ്ധരിക്കുന്നു.
ജൂലൈ ആറ് മുതൽ കാണാതായ രണ്ട് മണിപ്പൂരി വിദ്യാർത്ഥികളുടെ കൊലപാതകത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇവർ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുളള ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഒരു ചിത്രത്തിൽ രണ്ട് വിദ്യാർത്ഥികൾ പുൽമേട്ടിൽ ഇരിക്കുന്നതായും അവർക്ക് പിന്നിൽ ആയുധധാരികളായ രണ്ട് പേർ നിൽക്കുന്നതായുമാണ് കാണുന്നത്. അടുത്ത ചിത്രത്തിൽ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ ദൃശ്യമായിരിന്നു.

