മണാലി: ദമ്പതികളെ കുളത്തിൽ സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽപ്രദേശിലെ കുളുവിലാണ് സംഭവം. മണികരനിലെ കുളത്തിൽ വ്യാഴാഴ്ച്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും റഷ്യക്കാരാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.

രണ്ടുപേരെയും ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇരുവരുടെയും കൈകളിൽ മുറിവേറ്റ പാടുകളുണ്ട്ഇ രുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ കുളത്തിന് സമീപത്തു നിന്നും ലഭിച്ച ബാഗിലെ വസ്തുക്കളിൽ നിന്നാണ് ഇരുവരും റഷ്യൻ സ്വദേശികളെന്ന നിഗമനത്തിൽ എത്തിയതെന്നും പൊലീസ് അറിയിച്ചു.
‘യുവാവിന്റെ മൃതദേഹം കുളത്തിന്റെ കരയിൽ നിന്നും യുവതിയുടേത് കുളത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഏകദേശം 20 വയസ് പ്രായമാണ് ഇരുവർക്കും തോന്നുന്നത്. ബാഗ്, ബ്ലേഡ്, മൊബൈൽ ഫോൺ, ചരസ് എന്നിവയും മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും കൈകളിൽ മുറിവേറ്റ പാടുകളുണ്ട്.’ എന്നാൽ ഇത് മരണത്തിന് കാരണമായി കരുതുന്നില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും എഎസ്പി സഞ്ജീവ് ചൗഹാൻ അറിയിച്ചു.
മൃതദേഹങ്ങൾ കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കസോൾ അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടൽ, ഹോം സ്‌റ്റേ എന്നിവിടങ്ങളിൽ അന്വേഷണം തുടരുകയാണെന്നും എഎസ്പി മാധ്യമങ്ങളെ അറിയിച്ചു.

