തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി ഇച്ഛാശക്തിയോടെയാണ് ഈ സർക്കാരും മറ്റു സംവിധാനങ്ങളും പ്രവർത്തിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. വർഷങ്ങളായി കേരളം ആഗ്രഹിക്കുന്ന ഒരു പദ്ധതി അതിന്റെ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്.

വി എസിന്റെ കാലത്ത് പദ്ധതി പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും പല ഇടപെടലുകളും പദ്ധതി വൈകിപ്പിച്ചുവെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ഉമ്മൻചാണ്ടി ഒപ്പിടുന്നതിനു മുമ്പേ പദ്ധതി പൂർത്തിയാവേണ്ടതായിരുന്നു. പക്ഷേ, നടന്നില്ല. കേരളത്തിന് മുഴുവനായും ഈ നേട്ടം ആഘോഷിക്കാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
യുദ്ധം കൊണ്ടൊന്നും നേടാനാകില്ലെന്നും എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞു. ഗാസ ഉൾപ്പടെയുള്ള പശ്ചിമേഷ്യയിലെ പലസ്തീൻ ജനവിഭാഗത്തെയും നാടിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുകയാണ്. എരിതീയിൽ എണ്ണയൊഴിക്കുകയാണ് അമേരിക്ക. പലസ്തീൻ ജനതയ്‌ക്കൊപ്പമാണ് സിപിഐഎം ഉള്ളതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

