കണ്ണൂർ: ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്‍റെ കരുത്ത് എന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്, അതു പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നവകേരള സദസ്സിന്‍റെ രണ്ടാമത്തെ ദിവസവും കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിൻ്റെ മൂന്നാം ദിനം പയ്യന്നൂരിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കാസര്‍കോട് ചെങ്കള മുതല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഒരു മഹാ ജനമുന്നേറ്റ സദസ്സായി ഈ യാത്ര ഉയര്‍ന്നു എന്ന് സംശയമില്ലാതെ പറയാന്‍ കഴിയുന്ന അനുഭവമാണുള്ളത്. ജനങ്ങള്‍ കേവലം കേള്‍വിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടല്‍ ഉറപ്പാക്കിക്കൊണ്ട് ഇതിനോടൊപ്പം ചേരുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

പൈവെളിഗെയില്‍ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കില്‍, ഇന്നലെ ആദ്യദിന പര്യടനത്തില്‍ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനും നാടിന്‍റെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂര്‍വ്വം വന്നു ചേര്‍ന്ന കാസര്‍കോഡ് ജില്ലയിലെ ജനാവലി കേരളത്തിന്‍റെ ഉന്നതമായ ജനാധിപത്യബോധ്യത്തിന്‍റെ മാതൃകയായി വര്‍ത്തിച്ചു. നാടിന്‍റെ പുരോഗതിയ്ക്കായി കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനം നവകേരള സദസ്സ് പകരുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

