പുല്ലങ്കോട് എസ്റ്റേറ്റിൽ മൂന്നാം ദിവസവും കടുവയെത്തിയതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിയായി. കെണിക്ക് സമീപം കഴിഞ്ഞ ദിവസം ബാക്കി വെച്ച പന്നിയെ പൂർണ്ണമായി തിന്നിട്ടാണ് കടുവ മടങ്ങിയത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ഒരെ സ്ഥലത്താണ് മൂന്നാം ദിവസവും കടുവയെത്തിയത്. പുല്ലങ്കോട് എസ്റ്റേറ്റിൽ കടുവയെ കുടുക്കാൻ കെണി സ്ഥാപിച്ചിരുന്നെങ്കിലും പിടികൊടുത്തിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പന്നിയെ കൊന്ന് പാതി തിന്നിട്ട് കടുവ കാടുകയറിയത്. ബുധനാഴ്ച വീണ്ടുമെത്തി അതേ പന്നിയുടെ മുക്കാൽ ഭാഗം തിന്നുകയും അന്ന് തന്നെ മറ്റൊരു പന്നിയെ കൊന്നിടുകയും ചെയ്തു. ഇതോടെ വനം വകുപ്പും എസ്റ്റേറ്റ് മാനേജ്‌മെന്റും ചേർന്ന് സംഭവസ്ഥലത്ത് പട്ടിയെ ഇരയാക്കി കെണിയൊരുക്കിയിരുന്നു. പുറമെ വനം വകുപ്പിന്റെ ധ്രുത കർമ്മ സേനയും എസ്റ്റേറ്റ് വാച്ചർമാരും ചേർന്ന് വൈകുന്നേരം പടക്കം പൊട്ടിച്ച് കടുവയെ തുരത്താനും ശ്രമിച്ചിരുന്നു.
എന്നാൽ വ്യാഴായ്ച രാത്രി മൂന്നാമതും അതേ സ്ഥലത്തെത്തിയ കടുവ ചൊവ്വാഴ്ച കൊന്നിട്ട പന്നിയെ പൂർണ്ണമായും തിന്നുകയും ബുധനാഴ്ച കൊന്നിട്ട പന്നിയുടെ അൽപ്പഭാഗവും തിന്ന് വനത്തിലേക്ക് തന്നെ തിരിച്ച് പോയി. മൂന്ന് ദിവസം തുടർച്ചയായി ഒരേ സ്ഥലത്ത് തന്നെ കടുവയെത്തിയത് എസ്റ്റേറ്റ് ടാപ്പിംഗ് തൊഴിലാളികളിൽ ഭീതിയുളവാക്കിയിട്ടുണ്ട്. ഇതിനിടെ വ്യാഴാഴ്ച കല്ലാമൂല ഭാഗത്തും കടുവയുടെ കാൽപ്പാടുകളും അടയാളങ്ങളും കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

