Kerala

സർവകലാശാലാ പ്രശ്നം:ഗവർണറുമായി സർക്കാർ ഉടക്കാനില്ല

തിരുവനന്തപുരം :സർവകലാശാലാ കാര്യങ്ങളിൽ സർക്കാർ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന നിലപാട് ഗവർണർ കർക്കശമാക്കിയതോടെ തിരുത്തൽ നടപടികളെക്കുറിച്ച് ആലോചന തുടങ്ങി. ഗവർണർ ഉന്നയിച്ച പ്രശ്നങ്ങൾ ഓരോന്നിനും പരിഹാര നിർദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്.

ഡൽഹിയിലുള്ള ഗവർണറെക്കണ്ട് അനുരഞ്ജനത്തിന്റെ വഴിതുറക്കാൻ അവിടെ സർക്കാർ കാര്യങ്ങൾ നോക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. അദ്ദേഹം ഗവർണറുമായി ബന്ധപ്പെട്ടുവരുന്നു. പതിനേഴിനേ ഗവർണർ തിരിച്ചെത്തൂ. സർവകലാശാലാ കാര്യങ്ങളിൽ രാഷ്ട്രീയഇടപെടലുകൾ ഒഴിവാക്കാതെ ചാൻസലർ പദവി വഹിക്കാനാകില്ലെന്ന് ശനിയാഴ്ച ഡൽഹിയിലെത്തിയ ഗവർണർ ആവർത്തിച്ചു. അല്ലാത്തപക്ഷം മുഖ്യമന്ത്രിതന്നെ ചാൻസലർ പദവി ഏറ്റെടുത്തോളൂ എന്ന നിലപാടും മാറിയില്ല.

 

ഗവർണറുമായി ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സർക്കാരും സി.പി.എമ്മും. വിമർശനങ്ങൾക്ക് നേരിട്ട് മറുപടി പറയാൻ നേതൃത്വം തയ്യാറല്ല. പകരം ഗവർണർക്ക് അഭിപ്രായംപറയാനുള്ള അവകാശമുണ്ടെന്ന തരത്തിൽ മറുപടി പറഞ്ഞ് പ്രകോപിപ്പിക്കാതിരിക്കാനാണ് ശ്രമം.സർക്കാർ ഗവർണർക്ക് നൽകിയ ആദ്യ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ പരിഹാരനിർദേശങ്ങൾക്ക് കൂടുതൽ വ്യക്തതവരുത്തി വീണ്ടും കത്ത് നൽകാനാണ് സാധ്യത. കൂടാതെ, ഉന്നത വിദ്യാഭ്യാസമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവർ അദ്ദേഹത്തെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താനും ശ്രമിച്ചേക്കും.ജെ.എൻ.യു.വിലെ പ്രൊഫസറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ സി.പി.എം. അഖിലേന്ത്യാ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് ആദ്യ ടേം വി.സി.യായത്. അദ്ദേഹത്തിന് ഒരു ടേംകൂടി നൽകണമെന്ന നിർദേശമുയർന്നപ്പോൾത്തന്നെ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top