ഞീഴൂർ :കുഞ്ഞിന്റെ ജന്മദിനത്തില്‍ യുവതി ബന്ധുവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍.കുറുപ്പന്തറ ആക്കാംപറമ്പില്‍ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്തിനെ(31) ഞീഴൂരുള്ള ബന്ധുവീട്ടിലെ കുളിമുറിയിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് ചെങ്കല്‍പേട്ടില്‍ താമസിച്ച് ജോലിചെയ്യുന്ന എലിസബത്തിന്റെ പിതാവ് കൊച്ചംപറമ്പില്‍ തോമസ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് എലിസബത്തിനെ ബന്ധുവീട്ടിലെ കുളിമുറിയില്‍ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഉഴവൂര്‍ കോളേജില്‍ ഗസ്റ്റ് ലക്ചററായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനും തമ്മിലുള്ള വിവാഹം 2019 ജനുവരിയിലായിരുന്നു. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകളുണ്ട്. 60 പവന്റെ സ്വര്‍ണാഭരണങ്ങളും മൂന്നുലക്ഷം രൂപയും വിവാഹസമയത്ത് നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു. എലിസബത്തിന് ശമ്പളം കുറവാണെന്നും പത്ത് ലക്ഷം രൂപ വീട്ടില്‍നിന്നും വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി തോമസ് പറഞ്ഞു.
എലിസബത്ത് ഗര്‍ഭിണിയായ സമയത്ത് തമിഴ്നാട് ചെങ്കല്‍പ്പേട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് കെവിനും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.2020-ല്‍ കെവിന്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ കുടുംബക്കോടതിയില്‍ പരാതി നല്‍കി. വിവാഹമോചന കേസില്‍ കൗണ്‍സലിങ് നടന്നുവരുന്നതിനിടെയാണ് എലിസബത്തിന്റെ മരണം. ഇവരുടെ രണ്ട് വയസ്സുള്ള കുഞ്ഞ് കെവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ്. വ്യാഴാഴ്ച കുഞ്ഞിന്റെ ജന്മദിനമായിരുന്നു. കുഞ്ഞിനെ കാണണമെന്ന് എലിസബത്ത് ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുഞ്ഞിനെ കാണാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിലാണ് ബന്ധുവീട്ടിലെത്തിയ എലിസബത്ത് കുളിമുറിയില്‍ തൂങ്ങിമരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. കേസെടുത്തതായി കടുത്തുരുത്തി എസ്.ഐ. വിബിന്‍ ചന്ദ്രന്‍ പറഞ്ഞു. എലിസബത്തിന്റെ സംസ്‌കാരം ശനിയാഴ്ച മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും.

