അങ്കമാലി :പോത്തുകളെ കടത്തിക്കൊണ്ടുപോയി കശാപ്പുചെയ്ത് വിൽപ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. കോട്ടയം നെടുങ്കുന്നം അണിയറ വീട്ടിൽ അപ്പുമോൻ (26), വെള്ളാവൂർ പായിക്കുടി വീട്ടിൽ സതീഷ്കുമാർ (37), സഹോദരൻ സന്ദീപ് (30), പാലക്കാട് കണ്ണന്തറ വടക്കുഞ്ചേരി വീട്ടിൽ അബ്ദുൾ സലാം (27) എന്നിവരാണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. പിരാരൂർ, കോട്ടായി ഭാഗങ്ങളിൽ നിന്ന് പോത്തിനെ മോഷ്ടിച്ച കേസിലാണ് ഇവർ നാലുപേരും അറസ്റ്റിലായത്.

പോത്തിനെ കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. കഴിഞ്ഞയാഴ്ചയാണ് പിരാരൂരിൽ നിന്ന് രണ്ട് പോത്തുകളെയും കോട്ടായിയിൽ നിന്ന് ഒരു പോത്തിനെയും കടത്തിക്കൊണ്ടുപോയത്. വൈകുന്നേരങ്ങളിൽ പാടത്തും ഗ്രാമപ്രദേശങ്ങളിലും നടന്ന് പോത്തിനെ കണ്ടുവെയ്ക്കുകയും രാത്രി പിക്കപ്പ് വാനിൽ കയറ്റിക്കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. അപ്പുമോന് നെടുങ്കുന്നത്ത് ഇറച്ചിവിൽപ്പനശാലയുണ്ട്.

മോഷ്ടിച്ചുകൊണ്ടുവരുന്ന പോത്തുകളെ ഇവിടെയെത്തിച്ച് കശാപ്പുചെയ്ത് മാംസവിൽപ്പന നടത്തുകയാണ് പതിവ്. ഓരോ പ്രാവശ്യവും ഓരോ സ്ഥലങ്ങളിൽ നിന്നാണ് മോഷ്ടിക്കുന്നത്. പൊള്ളാച്ചിയിൽ നിന്നാണ് പോത്തുകളെ കൊണ്ടുവരുന്നതെന്നാണ് ഇവർ പറഞ്ഞിരുന്നത്. സംഘം പലയിടങ്ങളിലും സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സന്ദീപ് പത്തോളം കേസിലും സതീഷ് രണ്ട് കേസിലും, അബ്ദുൾ സലാം മോഷണക്കേസിലും പ്രതിയാണ്. പുതിയ മോഷണത്തിന് പദ്ധതിയിടുകയായിരുന്ന ഇവരെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ.മാരായ അനീഷ് കെ. ദാസ്, പി.പി. സണ്ണി, ജയപ്രസാദ്, എ.എസ്.ഐ. സുനോജ്, എസ്.സി.പി.ഒ.മാരായ റോണി അഗസ്റ്റിൻ, ജിസ്മോൻ, അബ്ദുൾ ഖാദർ, ലീല തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


