കോട്ടയം: മെഡിക്കൽ കോളേജ് നിന്നും നീതു ആർ.രാജ് (മീനാക്ഷി-33) കുട്ടിയെ തട്ടിയെടുത്ത് പുരുഷ സുഹൃത്തിനോടു പറഞ്ഞ കള്ളം സത്യമാക്കാൻ. പുരുഷ സുഹൃത്തുമായുള്ള സൗഹൃദം നഷ്ടമാകാതിരിക്കാൻ താൻ ഗർഭിണിയാണ് എന്നു നീതു ഇയാളോടു പറഞ്ഞിരുന്നു. ഈ കുട്ടിയാണ് തന്റെ കയ്യിലിരിക്കുന്നതെന്നു പുരുഷ സുഹൃത്തിനെ വിശ്വസിപ്പിക്കാനാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ നടത്തിയ ചോദ്യം ചെയ്യലിൽ നീതു വെളിപ്പെടുത്തിയിരിക്കുന്നത്.


വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും ഇടുക്കി സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഹോട്ടലിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് ഗാന്ധിനഗർ പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നു, ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് യുവതി സുഹൃത്തുമായുള്ള ബന്ധത്തിന്റെ കഥ പോലീസിനോട് പറഞ്ഞത്.
യുവതിയുടെ ഭർത്താവ് 11 വർഷത്തിലേറെയായി വിദേശത്തായിരുന്നു.ഇതിനിടെയാണ് കളമശേരി സ്വദേശിയായ യുവാവുമായി യുവതി സൗഹൃദത്തിലായത്. ഇടയ്ക്ക് ഇയാൾ സൗഹൃദത്തിൽ നിന്നും പിന്മാറുന്നതായി നീതുവിന് സംശയം തോന്നിയിരുന്നു. ഇതേ തുടർന്നു നീതു താൻ ഗർഭിണിയാണ് എന്ന് യുവാവിനോടു പറയുകയായിരുന്നു. യഥാർത്ഥത്തിൽ താൻ ഗർഭിണിയായെന്നും, ഗർഭം അലസിപ്പോയെന്നും പൊലീസിനോടു യുവതി പറഞ്ഞു.ഗർഭം അലസിപ്പോയതിനാലാണ് കുട്ടിയെ മോഷ്ടിക്കാനും, സുഹൃത്തായ യുവാവിനെ പറ്റിക്കാൻ പദ്ധതി തയ്യാറാക്കിയതെന്നും നീതു പറയുന്നു.
,നീതുവിന്റെ ഈ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. നീതു പറയുന്നത് കൃത്യമായി ഉറപ്പാക്കണമെങ്കിൽ ഇവരെ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കേണ്ടി വരും. ഇതിനായി വ്യാഴാഴ്ച രാത്രിയിൽ തന്നെ നീതുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. രാത്രിയിൽ പരിശോധന നടത്തി വെള്ളിയാഴ്ച രാവിലെ തന്നെ ഫലം പുറത്തു വിടുന്നതിനാണ് ആലോചിക്കുന്നത്. ഇത് കൂടാതെ നീതുവിന്റെ മൊഴി ഉറപ്പിക്കുന്നതിനായാണ് കളമശേരി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ഈ പരിശോധനകളെല്ലാം നടത്തിയ ശേഷം മാത്രമേ നീതുവിന്റെ അറസ്റ്റ് അടക്കം പൊലീസ് നടത്തു.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ വരാതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത്.

