തിരുവനന്തപുരം : ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുക്കും. ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വൻ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വൻ വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷമായിരുന്നു കേരളീയം.

ഉച്ചക്ക് 2.30 മുതൽ നഗരത്തിലെ പാർക്കിങ് സ്ഥലലങ്ങളിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് പ്രത്യേക സർവ്വീസ് നടത്തും. സമാപന സമ്മേളനത്തിന് പിന്നലെ എം ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടിയും അരങ്ങേറും. ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 6 ദിവസങ്ങളിലായി കേരളീയത്തിൽ എത്തിയത്. ഞായായറാഴ്ച ആയിരുന്നു ഏറ്റവും കൂടുതൽ ആളുകൾ നഗരത്തിൽ എത്തിയത്. കേരളീയവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സെമിനാറുകളിൽ ഉൾപ്പെടെ വൻ ജനപങ്കാളിത്തം ആയിരുന്നു.

