കണ്ണൂർ: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വീണ്ടും വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. വെടിയൊച്ചകള്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെയും എട്ടംഗ മാവോയിസ്റ്റ് സംഘം ഈ മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെ വെടിവെയ്പ്പ് നടത്തിയിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ ഭാഗത്ത് നിന്നും പ്രത്യാക്രമണവും ഉണ്ടായിരുന്നു.

നേരത്തെ കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ നടന്ന വെടിവെയ്പ്പിനെ തുടര്‍ന്ന് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭീകരവിരുദ്ധ സേനയുടെ ഡിഐജി പുട്ട വിമലാദിത്യ ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. കരിക്കോട്ടക്കരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ടംഗ മാവോയിസ്റ്റ് സംഘം തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെ പ്രത്യാക്രമണം ഉണ്ടാവുകയായിരുന്നു. മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരണമില്ലെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. സംഘം തമ്പടിച്ച ടെന്റുകള്‍ മേഖലയില്‍ കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ് സംഘത്തിനായി മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

